തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാത്രിയോടെയാണ് രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ ഭാരവാഹികൾ ഊഷ്മളമായി സ്വീകരിച്ചു. ഉപഹാരവും സമ്മാനിച്ച ശേഷമാണ് അവർ രാഷ്ട്രപതിയെ യാത്രയാക്കിയത്.

ഇന്നലെ കൊച്ചിയിലെത്തിയ രാംനാഥ് കോവിന്ദ് ഇന്ന് രാവിലെയാണ് തലസ്ഥാനത്തെത്തിയത്. ഗ്രന്ഥശാല പ്രസ്ഥാത്തിന്റെ ഉപജ്ഞാതാവ് പി എൻ പണിക്കറിന്റെ പ്രതിമ പൂജപ്പുരയിൽ അനാവരണം ചെയ്ത ശേഷമാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. ഇന്ന് രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.20 ന് ഡൽഹിക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പി എൻ പണിക്കറിന്റെ പ്രതിമ അനാവരണം ചെയ്യവേ കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ രാഷ്ട്രപതി ഏറെ പ്രകീർത്തിച്ചിരുന്നു. കോവിഡ് കാലത്ത് കേരളത്തിലെ ഡോക്ടർമാരും നഴ്‌സുമാരും വിദേശത്തുൾപ്പടെ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.