ഹൈദരാബാദ്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് നേരിട്ടെത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ആന്ധ്രയിൽ സാന്നിധ്യം അറിയിക്കാനുള്ള പടയൊരുക്കമാണിതെന്നാണ് വിലയിരുത്തൽ. മുമ്പില്ലാത്ത വിധം ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്താണു ബിജെപി കളത്തിലിറങ്ങുന്നത്.

ഹൈദരാബാദ് നഗരത്തിന്റെ മേയറെ നിശ്ചയിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനാണ്്. ബിജെപിയുടെ താരപ്രചാരകനായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും പ്രചാരണത്തിനു വരുമെന്നാണു റിപ്പോർട്ട്.

കഴിഞ്ഞ രണ്ടു ദിവസമായി അസദുദ്ദീൻ ഒവൈസിയെ ഉൾപ്പെടെ രൂക്ഷമായി വിമർശിച്ച് കർണാടകയിലെ യുവനേതാവ് തേജസ്വി സൂര്യ പ്രചാരണത്തിനു കൊഴുപ്പു കൂട്ടുകയാണ്. റോഹിങ്യൻ മുസ്ലിംകൾ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് അനധികൃതമായി എത്തിയവർ എന്നിവരുടെ വോട്ട് നേടി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നത്.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെ വെല്ലുവിളിക്കാനുള്ള ആദ്യപടിയായാണ് മുൻസിപ്പൽ തിരഞ്ഞെടുപ്പിനെ ബിജെപി പരിഗണിക്കുന്നത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ പൊതു തിരഞ്ഞെടുപ്പുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

കർണാടകത്തിനു പിന്നാലെ ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ഹൈദരാബാദിലെ വിജയം തുണയാകുമെന്നും പാർട്ടി വിലയിരുത്തുന്നു. നഗരത്തിലെ 150 വാർഡുകളിൽ നാലെണ്ണം മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്കു നേടാൻ കഴിഞ്ഞത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് 90 സീറ്റുകളും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം 44 സീറ്റും നേടി. കോൺഗ്രസിനു രണ്ട് വാർഡും ടിഡിപിക്ക് ഒരു വാർഡുമാണ് ലഭിച്ചത്.