ചെന്നൈ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന് മൂന്ന് ജലസംഭരിണികളിൽ നിന്ന് വെള്ളം ഒഴുക്കുവിടുന്നതിനാൽ ചെന്നൈയിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നഗരത്തിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറിയതോടെ നൂറു കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഫോണിൽ വിളിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരും സുരക്ഷിതമായിരിക്കാൻ പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നുംഗമ്പാക്കം, ടി നഗർ, കൊരട്ടൂർ അടക്കം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം റെക്കോർഡ് മഴയാണ് ഇന്നലെ രാത്രി മുതൽ ചെന്നൈയിൽ . സമീപ ജില്ലകളായ ചെങ്കൽപ്പേട്ട് തിരുവള്ളൂർ കാഞ്ചീപുരം എന്നിവടങ്ങളിലും ശക്തമായ മഴയാണ്. ചെമ്പരമ്പാക്കം, പൂണ്ടി , പുഴൽ തടാകങ്ങളിൽ പരമാവധി സംഭരണ ശേഷിയായി. 500 ക്യൂസെക്‌സ് വെള്ളം തുറന്നുവിടുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

മുഖ്യമന്ത്രി സ്റ്റാലിൻ പ്രളയ സാധ്യതാ മേഖലകൾ സന്ദർശിച്ചു. ചെന്നൈയിൽ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിനെ വിന്യസിച്ചു. മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.. ചെങ്കൽപ്പെട്ട്, തിരുവല്ലൂർ, കാഞ്ജീപുരം, മധുരയ് എന്നീ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണം അഥോറിറ്റി പ്രവർത്തനം തുടങ്ങി.

ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് ചെന്നൈ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത്. രാത്രി എട്ടര മുതൽ പുലർച്ചെ അഞ്ച് മണി വരെ 14 സെന്റിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. വേലച്ചേരി, ഗിണ്ടി, മൗണ്ട് റോഡ്, ഓമന്തുരാർ ആശുപത്രി തുടങ്ങി നിരവധി ഇടങ്ങളിൽ റോഡുകളിൽ വെള്ളം കയറി. പരമാവധി സംഭരണ ശേഷി എത്തിയതിനെ തുടർന്ന് പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. 500 ക്യു സെക്‌സ് വെള്ളമാണ് ഒഴുക്കി കളയുന്നത്. പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.