ലണ്ടൻ: സൂര്യനുകീഴിലുള്ള സകല കാര്യങ്ങളേ കുറിച്ചു വാതോരാതെ സംസാരിക്കുന്ന ഹാരിയെന്തേ സ്വന്തം അമ്മയുടെ കാര്യത്തിൽ വായ് തുറക്കാത്തത്? ബ്രിട്ടീഷ് രാജകുടുംബത്തെ സ്നേഹിക്കുന്നവർ ഒന്നടങ്കം ചോദിക്കുന്നു. നെറ്റ്ഫ്ളിക്സിന്റെ ക്രൗൺ എന്ന ഡ്രാമാ സീരീസിൽ ഡയാനയെ മോശപ്പെട്ട് ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് നെറ്റ്ഫ്ളിക്സുമായി ഉണ്ടാക്കിയ 112 മില്യൺ പൗണ്ടിന്റെ കരാർ റദ്ദാക്കുവാൻ അവർ ഒന്നടങ്കം ഹാരിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ഡയാനയുടെ ഉറ്റസുഹൃത്തായ ജമീമ ഖാൻ ഇതിൽ ഈ സീരീസിൽ നിന്നും പിന്മാറുകയും ചെയ്തു.

ഹാരി തന്റെ സ്വന്തം അമ്മയോടുള്ള സ്നേഹവും കടപ്പാടും കാണിക്കേണ്ട സമയമാണിത്. നെറ്റ്ഫ്ളിക്സുമായുള്ള കരാർ വലിച്ചുകീറി ചവറ്റുകൊട്ടയിൽ ഇടണം രാജകുടുംബത്തിന്റെ ജീവചരിത്രം എഴുതിയ ഏയ്ഞ്ചെല ലെവിൻ പറയുന്നു. അതേസമയം ഹാരിയുടേ ജീവചരിത്രമെഴുതിയ ലെവിൻ ഇക്കാര്യത്തിൽ അർത്ഥഗർഭമായ മൗനം പാലിക്കുകയാണ്. കഴിഞ്ഞവർഷമാണ് ഹാരിയുടേയും മേഗന്റെയും പ്രൊഡക്ഷൻ കമ്പനി നെറ്റ്ഫ്ളിക്സുമായി ഡോക്യൂമെന്ററികളും ഫീച്ചർ ഫിലിമുകളും മറ്റും നിർമ്മിക്കാനുള്ള കരാറിൽ ഏർപ്പെട്ടത്.

അടുത്ത വർഷം നവംബറിൽ റിലീസ് ചെയ്യാൻ ഇരിക്കുന്ന ക്രൗണിന്റെ അഞ്ചാം സീസണിൽ ഡയാന രാജകുമാരിയുടെ 1997-ലെ ദുരന്തമരണത്തിന് മുൻപ് അവരും മക്കളായ വില്യമും ഹാരിയും തമ്മിലുണ്ടായിരുന്ന ബന്ധമാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. ഹാരിക്ക് ഇത് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാണ് മെജസ്റ്റി മാഗസിൻ എഡിറ്ററായ ഇൻഗ്രിഡ് സിവാർഡ് പറയുന്നത്. ഹാരി ഒരുപക്ഷെ നെറ്റ്ഫ്ളിക്സി കരാറിൽ നിന്നും പുറത്തുവരാൻ ആഗ്രഹിച്ചേക്കും പക്ഷെ മേഗൻ അതിനു മുതിരുമെന്ന് തോന്നുന്നില്ല എന്നും അവർ പറഞ്ഞു..

ഈ ഷോയിൽ ഡയാനയെ ചിത്രീകരിച്ചിരിക്കുന്നത് തീരെ ആദരവില്ലാതെയും സഹാനുഭൂതിയോടെയുമല്ല എന്ന കാരണത്താൽ, ഇതിന്റെ ഭാഗമായിരുന്ന ജമീമ ഖാൻ പ്രൊജക്ടിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ഈ ഡ്രാമാ സീരീസ് ഇപ്പോൾ വിവാദത്തിന്റെ നിഴലിലായിരിക്കുന്നത്. തിരക്കഥാകൃത്ത് പീറ്റർ മോർഗന്റെ ഉപദേഷ്ടാവായിട്ടായിരുന്നു ഡയാനയുടെ സുഹൃത്ത് കൂടിയായിരുന്ന ജമീമാ ഖാൻ ഈ പരിപാടിയോട് സഹകരിച്ചിരുന്നത്. അതോടെ ക്രൗണീൽ മാർഗരറ്റ് താച്ചറെ അവതരിപ്പിച്ച് എമ്മി അവാർഡ് നേടിയ ഗില്ലിയൻ ആൻഡേർസൺ പ്രൊജക്ടിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ഖാൻ മോർഗനുമൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ദനായ ഹസ്നത് ഖാൻ, ഡോഡി ഫയദ് തുടങ്ങിയവരുമായി ഡയാനയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തിന്റെ കഥകളായിരുന്നു ഇക്കാലത്ത് രചിക്കപ്പെട്ടത്. 2019-ൽ ദീർഘകാലമായി തന്റെ സുഹൃത്തായിരുന്ന മോർഗൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സീരീസുമായി സഹകരിച്ചതെന്ന് ജമീമ ഖാൻ പറയുന്നു. ഇപ്പോൾ തന്റെ സംഭാവനകൾ എല്ലാം തന്നെ സീരീസിൽ നിന്നും നീക്കം ചെയ്യണമെന്നും, ക്രെഡിറ്റിൽ തന്റെ പേര് വെയ്ക്കരുതെന്നുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.

വർഷങ്ങളോളം തന്റെ സുഹൃത്തായിരുന്ന ഡയാനയുടെ ജീവിതം സഹാനുഭൂതിയോടെ സത്യസന്ധമായി പകർത്താനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ, കഥ പോകുന്ന രീതി അതിനു തികച്ചും വിരുദ്ധമായതിനാലാണ് താൻ പിന്മാറുന്നതെന്നും അവർ അറിയിച്ചു. കുൻ ക്രിക്കറ്റ് താരവും പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായ ഇമ്രാങ്ഖാന്റെ മുൻ ഭാര്യയാണ് ജമീമ ഖാൻ. നെയൂ സ്റ്റേറ്റ്സ്മാൻ എന്ന രാഷ്ട്രീയ മാസികയുടെ അസ്സോസിയേറ്റ് എഡിറ്ററായിരുന്ന ഇവർ അമേരിക്കൻ മാസികയായ വാനിറ്റി ഫെയറിനുവേണ്ടി യൂറോപ്പിൽ പ്രവർത്തിച്ചിട്ടുമുണ്ട്. ഇപ്പോൾ സ്വന്തമായി ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി നടത്തുകയാണ് ഇവർ.