തിരുവനന്തപുരം: ലോക്ഡൗണിന് ശേഷം സ്വകാര്യബസ്സുകൾക് അനുമതി നൽകിയിട്ടും മെച്ചം ലഭിക്കാതെ ബസുടമകൾ.നിലവിൽ സർക്കാർ മുന്നോട്ട് വെക്കുന്ന ഒന്നിടവിട്ട ദിവസങ്ങളിലെ സർവ്വീസ് പ്രായോഗികമല്ലെന്നാണ് ഉടമകൾ പറയുന്നത്.കോട്ടയം ജില്ലയിൽ 30 ബസുകളിൽ താഴെ മാത്രമേ സർവീസ് നടത്തിയുള്ളൂ. പത്തനംതിട്ട ജില്ലയിൽ ബസുകൾ സർവീസ് നടത്തില്ലെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്തണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നുമാണ് ബസ് ഉടമാ സംഘത്തിന്റെ നിലപാട്.ഇടുക്കിയിൽ 16 ബസുകൾ മാത്രമാണ് ഓടിയത്. പല റൂട്ടുകളിലും ഒരു ബസ് പോലും ഓടിയില്ല. കൊല്ലം ജില്ലയിൽ അൻപതോളം ബസുകൾ മാത്രമാണ് ഓടിയത്. എറണാകുളം ജില്ലയിൽ വളരെ കുറച്ചു ബസുകളാണു സർവീസ് നടത്തിയത്. പല റൂട്ടുകളിലും ആവശ്യത്തിനു സർവീസുകളുണ്ടായിരുന്നില്ല.

ഒറ്റഇരട്ട ക്രമീകരണം അപ്രായോഗികമാണെന്നു നേരത്തേ തന്നെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 70% ബസുകളും റോഡിൽ ഇറക്കാതിരിക്കുമ്പോഴുള്ള ഇളവുകൾ തേടി മോട്ടർവാഹന വകുപ്പിനു ജി ഫോം നൽകിയിട്ടുണ്ട്.സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കിയില്ലെങ്കിൽ സർവീസ് പുനരാരംഭിക്കാൻ കഴിയില്ലെന്നു ബസുടമ സംയുക്ത സമിതി യോഗം അറിയിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ടു പ്രതിസന്ധി ബോധിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യാത്രാനിരക്ക് കൂട്ടണമെന്ന് സ്വകാര്യബസുടമകൾ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞദിവസം മുതലാണ് സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകിയത്. ഉപാധികളോടെയാണ് സർവീസ് നടത്താൻ അനുമതി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്താനാണ് അനുവദിച്ചത്. ഇതനുസരിച്ച് ഇന്ന് ഒറ്റയക്ക നമ്പറിലുള്ള ബസുകളാണ് സർവീസ് നടത്തുന്നത്. വരുന്ന തിങ്കളാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും ഇരട്ടയക്ക നമ്പറിലുള്ള ബസുകൾക്കാണ് സർവീസ് നടത്താൻ അനുമതി.