ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി ധിക്കാരിയും ഭീരുവുമാണെന്ന് പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ കർഷക പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

സമരം ചെയ്യുന്ന ലക്ഷക്കണക്കിനുവരുന്ന കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രി തയാറാവുന്നില്ല. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അദ്ദേഹം ധിക്കാരിയല്ലെ- പ്രിയങ്ക ചോദിച്ചു. സമരത്തിനിടെ 215 കർഷകർ മരിച്ചു. പ്രധാനമന്ത്രി അനുശോചനംപോലും പറഞ്ഞില്ല- പ്രിയങ്ക ആരോപിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയാവാൻ തയാറാണോയെന്ന ചോദ്യത്തിന് ജനങ്ങളോടൊപ്പമുണ്ടാകുകയും അവരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുകയും ചെയ്യുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ടത് കടമയാണ്. പിന്നോട്ട് നിൽക്കില്ല, പോരാടിക്കൊണ്ടിരിക്കും. താൻ ഒരിക്കലും ജനങ്ങളെ ഒറ്റിക്കൊടുക്കില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.