ലഖ്‌നോ: ഉത്തർപ്രദേശിൽ കോൺഗ്രസിനെ കരുപ്പിടിപ്പിക്കാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഇപ്പോൾ വീണ്ടും തന്റെ ദൗത്യം ഉർജ്ജിതമാക്കി പ്രിയങ്കരംഗത്തുവന്നു. 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന-ജില്ലാ തലങ്ങളിൽ സംഘടനാ സംവിധാനം ഊർജിതമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഫെബ്രുവരി മുതൽ ലഖ്‌നോവിൽ ക്യാമ്പ് ചെയ്ത സംസ്ഥാനത്തു കൂടുതൽ സമയം ചെലവഴിക്കാനാണു പ്രിയങ്കയുടെ തീരുമാനം.

പഞ്ചായത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ അവർ പ്രവർത്തകരോട് ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളെ നിരീക്ഷകരായി ചുമതലപ്പെടുത്തുകയും ചെയ്തു. ജനുവരി അവസാന ആഴ്ചയോടെ പ്രിയങ്ക പഞ്ചായത്തുകൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനും ആശയവിനിമയം നടത്താനും കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമാക്കി ഒരു ഗോ സംരക്ഷണ യാത്രയും കോൺഗ്രസ് നടത്തുന്നുണ്ട്.