ന്യൂഡൽഹി: 50കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അം​ഗത്തിന്റെ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ദേശീയ വനിതാ കമ്മീഷൻ അംഗത്തിന് ഈ മനോഭാവത്തോടെ എങ്ങനെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രിയങ്ക ചോദിച്ചു. ഫേസ്‌ബുക്കിലായിരുന്നു പ്രിയങ്കയുടെ വിമർശനം. ഉത്തർപ്രദേശിലെ ബദൗനിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി നടത്തിയ വിവാ​ദ പ്രസ്താവനക്കെതിരെയാണ് പ്രിയങ്ക രം​ഗത്തെത്തിയത്.

വൈകിയ സമയത്ത് സ്ത്രീ പുറത്തുപോയില്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു എന്നായിരുന്നു വിവാദ പരാമർശം. ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇത് വിവാദമായതോടെ, ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയമില്ലെന്നും അഭിപ്രായപ്പെട്ട് കമ്മീഷൻ അധ്യക്ഷ രേഖ ശർമ രംഗത്തുവന്നു.

ചന്ദ്രമുഖി ദേവിയുടെ പ്രസ്താവനയെ വനിതാ സംഘടനകൾ ശക്തമായി അപലപിച്ചു. 'യുവതി തനിയെ പുറത്തുപോകരുതായിരുന്നു, ഒപ്പം ഒരു ആൺകുട്ടിയുടെ കുട്ട് പുറത്തു പോകുമ്പോൾ ആ സ്ത്രീയ്ക്കു ഉണ്ടായിരുന്നുവെങ്കിൽ ബലാത്സംഘത്തിനു ഇരയാകുമായിരുന്നില്ല '; എന്നു കഴിഞ്ഞ ദിവസം കമ്മിഷൻ അംഗം ചന്ദ്രമുഖി അഭിപ്രായപ്പെട്ടിരുന്നു. യോഗി ഭരണകൂടത്തിലെ സ്ത്രീകളുടെ ഭയാനകമായ അരക്ഷിതാവസ്ഥയെ ലഘൂകരിക്കുന്നതിനു വേണ്ടി വനിതാ അവകാശങ്ങൾ ഉയർത്തിപ്പിടിക്കേണ്ട വനിതാ കമ്മീഷൻ അംഗം കുറ്റവാളികൾക്ക് മാപ്പുനൽകുകയും ഇരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയിരിക്കുകയും ചെയ്യുന്ന നിലപാട് ലജ്ജാകരമാണ്. അത്തരം ഫ്യൂഡൽ, പുരുഷാധിപത്യ മൂല്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു സ്ത്രീ ദേശീയ വനിത കമ്മിഷൻ അംഗമാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അവരെ ഉടൻ കമ്മീഷനിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായും ദേശീയ വനിതാ സംഘടനകൾ പ്രസ്താവനയിൽ വ്യക്തമാക്കി

യു.പിയിലെ ബദൗൻ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് 50കാരിയായ അംഗൻവാടി ടീച്ചർ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൽ പോയി വരുമ്പോൾ പൂജാരിയക്കമുള്ള സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പുദണ്ഡുകൊണ്ട് പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പൊലീസ് പറഞ്ഞു.