ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തിന്റെ വിവാദമായ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ട്വീറ്റുമായി പ്രിയങ്കാ ഗാന്ധി. 'ദൈവമേ അവരുടെ കാൽമുട്ടുകൾ കാണുന്നു' എന്ന അടികുറിപ്പോടെ നരേന്ദ്ര മോദി, നിതിൻ ഗഡ്കരി, മോഹൻ ഭാഗവത് എന്നിവരുടെ ആർഎസ്എസ് കാല ചിത്രങ്ങളാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചത്.

കീറലുകളുള്ള ജീൻസ് ധരിക്കുന്ന സ്ത്രീകൾ സാമൂഹികമൂല്യങ്ങളെ വില കുറച്ചു കാണുന്നുവെന്ന റാവത്തിന്റെ പരാമർശം പ്രതിഷേധം സൃഷ്ടിച്ചിരുന്നു. വീട്ടിലുള്ള കുട്ടികൾക്ക് ശരിയായ അന്തരീക്ഷം ഒരുക്കി കൊടുക്കാൻ കീറലുള്ള ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് സാധിക്കുമെന്ന് താൻ കരുതുന്നില്ല എന്ന് റാവത് പറഞ്ഞിരുന്നു. ഒരു സാമൂഹ്യ പ്രവർത്തകയെ കീറലുള്ള ജീൻസിൽ കണ്ടു താൻ സ്തബ്ധനായി പോയെന്നും ഇത്തരക്കാർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തായിരിക്കുമെന്നോർത്തു ആകുലപ്പെട്ടുവെന്നും റാവത് പരാമർശിച്ചിരുന്നു.

'ഇതെല്ലാം വീട്ടിൽ നിന്നാരംഭിക്കുന്നു. നമ്മൾ ചെയ്യുന്നതാണ്, നമ്മുടെ കുട്ടികൾ പിന്തുടരുന്നത്. വീട്ടിൽ നിന്നും ശരിയായ സംസ്‌കാരം പഠിപ്പിക്കപ്പെടുന്ന ഒരു കുട്ടി, എത്ര പുരോഗമന സമൂഹത്തിൽ പോയാലും ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല,' റാവത് പറഞ്ഞിരുന്നു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഡെറാഡൂണിൽ നടന്ന വർക് ഷോപ്പിൽ പങ്കെടുക്കവെ ആയിരുന്നു റാവത്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

'നഗ്‌നമായ കാൽമുട്ട് പ്രദർശന'ത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹം പാശ്ചാത്യലോകം ഇന്ത്യയുടെ യോഗ പിന്തുടരുകയും അവരുടെ ശരീരം മൂടുകയും ചെയ്യുമ്പോൾ ''നമ്മൾ നഗ്‌നതയിലേക്ക് ഓടിയടുക്കുന്നു'' എന്നും അഭിപ്രായപ്പെട്ടു.

ആയിരക്കണക്കിനാളുകൾ ആണ് റാവത്തിന്റെ ഈ പ്രസ്താവനയെ സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും ഇത് കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നത് ഇത്തരം മനസ്ഥിതി മൂലമാണെന്ന് നടിയും രാഷ്ട്രീയപ്രവർത്തകയുമായ ജയ ബച്ചൻ പ്രതികരിച്ചു.