ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടഞ്ഞു. ഉത്തർപ്രദേശിലെ ആഗ്രയിൽവച്ചാണിത്. സ്ഥലത്ത് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുണ്ട്.

കുടുംബത്തെ സന്ദർശിക്കാനാവശ്യമായ അനുമതി ഇല്ലാത്തതിനാലാണ് പ്രിയങ്കയെ തടഞ്ഞതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. പൊലീസ് വെയർഹൗസിൽ 25 ലക്ഷം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് പൊലീസ് തൂപ്പുകാരനായ അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയായിരുന്നു.

പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസിന്റെ വൻ സംഘം തടഞ്ഞു വച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസുകാർ വാഹനത്തിന്റെ മുൻപിൽ നിന്ന് പ്രിയങ്കയോട് മടങ്ങി പോവാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. തടയാനെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥർ പ്രിയങ്കയുമായി സെൽഫി എടുക്കുന്ന ചിത്രങ്ങളും ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

താൻ എവിടെ പോവണമെങ്കിലും അനുമതി ആവശ്യമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക പൊലീസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നുണ്ട്. നേരത്തെ ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ സന്ദർശിക്കാൻ പോയപ്പോഴും പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞിരുന്നു.