ന്യൂഡൽഹി: രൂപത്തിലും ഭാവത്തിലും പൊതുവേ ശാന്തസ്വഭാവക്കാരനാണെങ്കിലും നിലപാടുകളുടെ കാര്യത്തിൽ കർക്കശക്കാരനായിരുന്നു മുൻരാഷ്ട്രപതി പ്രണബ് മുഖർജി. അദ്ദേഹത്തിന്റെ ഈ കാർക്കശ്യം കൃത്യമായി അടയാളപ്പെടുത്തുന്ന സംഭവം ഇങ്ങനെ; പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തിലാണ് 2015 ൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദർശിക്കുന്നത്.

ഈ സമയത്ത് ഏതു വാഹനത്തിൽ താനും ഒബാമയും യാത്ര ചെയ്യണമെന്നതു സംബന്ധിച്ചു തർക്കമുണ്ടായി. ഒബാമ യുഎസിൽനിന്നു കൊണ്ടുവരുന്ന സവിശേഷ കവചിത വാഹനത്തിൽ സഞ്ചരിക്കുമെന്ന് അവരുടെ സീക്രട്ട് സർവീസ് നിർബന്ധം പിടിച്ചു; ഇന്ത്യ ലഭ്യമാക്കുന്ന കാറിൽ യാത്ര ചെയ്യില്ലെന്നും.ഞാനും ഒബാമയുടെ കാറിൽ യാത്ര ചെയ്യണമെന്ന് അവർ താൽപര്യപ്പെട്ടു. അതിനു ഞാൻ തയാറായില്ല.

യുഎസ് പ്രസിഡന്റ്, ഇന്ത്യൻ പ്രസിഡന്റിനൊപ്പം ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹം ഇവിടത്തെ സുരക്ഷാ സംവിധാനങ്ങളെ വിശ്വസിക്കാൻ തയാറാകണമെന്ന് യുഎസ് അധികാരികളോടു വ്യക്തമാക്കണം; മറിച്ചല്ല വേണ്ടതെന്നും ഞാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.' അടുത്ത മാസം പുറത്തിറങ്ങാൻ പോകുന്ന പ്രണബ് മുഖർജിയുടെ ആത്മകഥയിലാണ് ഇ സംഭവം അദ്ദേഹം വ്യക്തമാക്കുന്നത്. രാഷ്ട്രപതിയായിരുന്ന 2012-17 കാലഘട്ടമാണ് പ്രണബിന്റെ ആത്മകഥയുടെ 4ാം വാല്യം.

ഇതിനുപുറമെ കോൺഗ്രസ്സിന് നേരിട്ട തിരിച്ചടികളെക്കുറിച്ചും ആത്മകഥയിൽ പരാമർശമുണ്ട്. പ്രണബ് രാഷ്ട്രപതിയായ ശേഷം കോൺഗ്രസ്സ് നേതൃത്വത്തിന് രാഷ്ട്രീയമായ വ്യക്തത നഷ്ടമായതായും അദ്ദേഹം നിരീക്ഷിക്കുന്നു.'2004ൽ ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ 2014ലെ തിരിച്ചടി പാർട്ടിക്ക് ഒഴിവാക്കാമായിരുന്നു എന്നു കരുതുന്ന കോൺഗ്രസുകാരുണ്ട്. എനിക്ക് ആ അഭിപ്രായമില്ല. എന്നാൽ, ഞാൻ രാഷ്ട്രപതിയായശേഷം പാർട്ടി നേതൃത്വത്തിനു രാഷ്ട്രീയമായ വ്യക്തത നഷ്ടമായെന്നു ഞാൻ കരുതുന്നു. സോണിയ ഗാന്ധിക്ക് പാർട്ടി വിഷയങ്ങൾ കൈകാര്യം ചെയ്യാനായില്ല, ഡോ.സിങ് സഭയിൽനിന്നു ദീർഘകാലം വിട്ടുനിന്നതിനാൽ മറ്റ് എംപിമാരുമായുള്ള വ്യക്തിപരമായ സമ്പർക്കം അവസാനിച്ചു' പ്രണബ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വേഛാധിപത്യ ശൈലിയാണ് സ്വീകരിച്ചതെന്ന് പ്രണബ്മുഖർജി വിമർശിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വേച്ഛാധിപത്യ ശൈലിയിലാണു മോദി ഭരിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.മോദിയുടെസ്വേച്ഛാധിപത്യശൈലി സർക്കാരും പാർലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള മോശമായ ബന്ധത്തിൽ ദൃശ്യമായെന്നാണു പ്രണബിന്റെ വിലയിരുത്തൽ. മോദിയുടെ രണ്ടാം സർക്കാരിൽ കാര്യങ്ങളെക്കുറിച്ചു കൂടുതൽ ധാരണയുണ്ടായോ എന്നു കാലം തെളിയിക്കുമെന്നും പ്രണബ് എഴുതുന്നു. മന്മോഹൻസിങ്ങിന്റെ നേതൃത്വപാടവത്തെക്കുറിച്ചും അ്ത്ര നല്ല അഭിപ്രായമായിരുന്നില്ല പ്രണബ് മുഖർജിക്ക്. പ്രധാനമന്ത്രിയായിരുന്നപ്പോൾ ഡോ.മന്മോഹൻ സിങ്, സഖ്യം സംരക്ഷിക്കുന്ന തിരക്കിലായത് ഭരണത്തെ ബാധിച്ചെന്നും വിമർശനമുണ്ട്.

'ദ് പ്രസിഡൻഷ്യൽ ഇയേഴ്‌സ്' എന്ന പേരിലുള്ള ആത്മകഥയുടെ നാലാം വാല്യം അടുത്ത മാസം പുറത്തിറങ്ങും.രൂപ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.പ്രണബ് മുഖർജിയുടെ മരണത്തിന് നാലുമാസങ്ങൾക്ക് ശേഷമാണ് ആത്മകഥയുടെ അവസാനഭാഗം പുറത്തിറങ്ങുന്നത്.