ചെന്നൈ: അന്തരിച്ച മൃദംഗ വിദ്വാൻ പ്രൊഫ. എം ബാലസുബ്രഹ്മണ്യത്തിന്റെ (63) മൃതദേഹം തഞ്ചാവൂരിൽ സംസ്‌ക്കച്ചു. അഞ്ചു വർഷമായി തഞ്ചാവൂരിൽ സ്ഥിരതാമസമായിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം അവിടെ തന്നെ സംസ്‌ക്കരിക്കുക ആയിരുന്നു. കോവിഡ് സംശയിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ 5.45ഓടെയാണ് വിട പറഞ്ഞത്. മൃദംഗ വിദ്വാനും അദ്ധ്യാപകനും ദക്ഷിണേന്ത്യൻ കൾചറൽ സെന്റർ ഡയറക്ടറുമായിരുന്ന അദ്ദേഹത്തിന്റേത് സംഗീതത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു.

പാലക്കാട്, തൃപ്പൂണിത്തുറ സംഗീത കോളജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം പുളിമൂട്ടിൽ ഭാഗ്യ ബിൽഡിങ്ങിൽ പ്രഫസർ എൻ.ഇ.മുത്തുസ്വാമിയുടെയും സരസ്വതി അമ്മാളുവിന്റെയും മകനായി ജനിച്ച ബാലസുബ്രഹ്മണ്യം അവിവാഹിതനായിരുന്നു. 5 വർഷമായി തഞ്ചാവൂരിലാണു താമസം. സഹോദരങ്ങൾ: ഡോ. എസ്.ഭാഗ്യലക്ഷ്മി, കേണൽ എൻ.പി.ഹരൻ, ഡോ. എം.എൻ.മൂർത്തി.

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽനിന്ന് ഗാനപ്രവീണ നേടിയശേഷം മൃദംഗ വിദ്വാൻ മാവേലിക്കര വേലുക്കുട്ടിനായരുടെ ശിക്ഷണത്തിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൽ നിന്നു സ്‌കോളർഷിപ് നേടി. സംഗീതത്തിൽ എംഫിലും സ്വന്തമാക്കി. മികച്ച സംഗീതജ്ഞനും സംഘാടകനുമായിരുന്നു. നാലു പതിറ്റാണ്ടായി സംഗീത മേഖലയിൽ സജീവമായിരുന്നു.