ബം​ഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ ദക്ഷിണ കന്നട ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർണാടകയിലെ അതിർത്തി ജില്ലയാണ് ദക്ഷിണ കന്നഡ. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. മഹാരാഷ്ട്രയിൽ ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്‌നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളും. കഴിഞ്ഞ രണ്ട് ദിവസമായി കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്ക് പറയുന്നത്. ഏറ്റവും കൂടുതൽ രോഗികൾ നിലവിലുള്ളത് പൂണെ, നാഗ്പൂർ, മുംബൈ ജില്ലകളിലാണ്. കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകി. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ എട്ട് ജില്ലകൾ കോവിഡ് തീവ്രബാധിത മേഖലകളാണ്.

ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കോവിഡ് കേസുകൾ കൂടിയത്. യുകെയിൽ നിന്നെത്തിയ 807 പേരിൽ കോവിഡ് വൈറസ് വകഭേദം ഇതുവരെ കണ്ടെത്തി. രോ​ഗികളുടെ എണ്ണം കൂടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണം. 45 വയസിനു മുകളിലുള്ളവർ വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.