മംഗളുരു : കർണാടകയിലെ ശിവമോഗ ജില്ലയിൽ ഹിജാബ് വിവാദത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ മോശമായത് കണക്കിലെടുത്താണ് നിരോധനാജ്ഞ. കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷാണ് നിർദ്ദേശം നൽകിയത്.

ഹിജാബ് വിവാദത്തെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടത്തോടെ, വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പിയുസി (ക്ലാസ് 12) വാർഷിക പരീക്ഷകൾ ഏപ്രിൽ 16 നും മെയ് 6 നും ഇടയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു.

വിദ്യാർത്ഥികൾ ചേരി തിരിഞ്ഞാണ് അക്രമം ആരംഭിച്ചതെന്നും അവർ പരസ്പരം കല്ലെറിയുകയായിരുന്നുവെന്നും ശിവമോഗ പൊലീസ് സൂപ്രണ്ട് ലക്ഷ്മിപ്രസാദ് പറഞ്ഞു. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അക്രമികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കല്ലേറ് എങ്ങനെയെന്ന് ആരംഭിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു

സംഘർഷം ഒഴിവാക്കാൻ മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിദ്യാർത്ഥികളെ കോളജിൽ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുന്നതെന്ന് ശിവമോഗ ജില്ലാ കമ്മീഷണർ ആർ.സെൽവമണി പറഞ്ഞു. കല്ലേറിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തെ തുടർന്ന് ശിവമോഗ ഗവൺമെന്റ് കോളേജിലെ നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഇതോടെ ഇവരുടെ രക്ഷിതാക്കൾ പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്തു രംഗത്തു വന്നു. നഗരത്തിലെ സ്വകാര്യ ബസുകളിലൊന്നിന് നേരെ അക്രമികൾ കല്ലെറിഞ്ഞു.

അതിനിടെ, ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടിയിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ അക്രമത്തിലും കല്ലേറിലും നാലുപേരെ കസ്റ്റഡിയിലെടുത്തു. നഗരത്തിന്റെ മറ്റ് മേഖലകളിലേക്കും അക്രമം വ്യാപിച്ചിട്ടുണ്ട്.