തിരുവനന്തപുരം: ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കം പരിഹരിക്കാനുള്ള രണ്ടാംഘട്ട ചർച്ചകൾക്ക് തുടക്കം കുറിച്ച് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ഇതിനോടനുബന്ധിച്ച് യാക്കോബായ സഭാ നേതൃത്വവുമായി പി.എസ്. ശ്രീധരൻപിള്ള കൂടിക്കാഴ്‌ച്ച നടത്തി.പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

സഭാതർക്കം രൂക്ഷമായ പ്രശ്‌നമാണ്.പ്രശനം പരിഹരിക്കാൻ തുടർശ്രമങ്ങൾ ഉണ്ടാകുമെന്ന് പിഎസ് ശ്രീധരൻ പിള്ള പ്രതികരിച്ചു.ചർച്ചയിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓർത്തഡോക്‌സ് വിഭാഗത്തെയും ഇന്ന് കാണുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു.യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ, മെത്രാപ്പൊലീത്തൻ ട്രസ്റ്റി, തിരുമേനിമാർ, സഭാ ഭാരവാഹികൾ എന്നിവരുമായാണ് ചർച്ച നടത്തിയത്.

പള്ളിത്തർക്കത്തിൽ ഓർഡിനസ് കൊണ്ടുവരുന്ന കാര്യം യാക്കോബായ സഭാ നേതൃത്വം ഉന്നയിച്ചു.ഓർത്തഡോക്‌സ് സഭയുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് ഗവർണറെ അറിയിച്ചതായും തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവുമായും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം പറഞ്ഞു.ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ഇന്നത്തെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.

 

നേരത്തെ പ്രധാനമന്ത്രിയുമായി വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. പി.എസ്. ശ്രീധരൻപിള്ളയായിരുന്നു ഈ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പി.എസ്. ശ്രീധരൻ പിള്ളയുടെ സന്ദർശനം.

അതേസമയം കോൺഗ്രസ് നേതാക്കളുംഇന്ന് യാക്കോബായനേതൃത്വവുമായി ചർച്ച നടത്തും. സഭാ ആസ്ഥാനമായ എറണകുളം പുത്തൻ കുരിശിൽ എത്തി ബസേലിയോസ് തോമസ് പ്രഥമൻ ബാവവുമായി കൂടിക്കാഴ്ച നടത്തു. വൈകിട്ട് നാലിനാകും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എത്തുക.