തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡും അതിനെ തുടർന്നുള്ള ലോക്ക് ഡൗണും അനുഗ്രഹമാക്കി മാറ്റുകയാണ് സർക്കാർ. പിഎസ് സി നിയമനങ്ങളിൽ മെല്ലേപ്പോക്കിന് അവസരമായി മാറുകയാണ് കോവിഡ്. ലോക്ക് ഡൗൺ കാരണം സർക്കാർ ഓഫീസുകൾ അടഞ്ഞു കിടക്കുന്നതിനാൽ പിഎസ് സി നിയമനങ്ങൾ തീർത്തും അനിശ്ചിതത്വത്തിലായ നിലയിലാണ്. കാലാവധി അവസാനിക്കാൻ 2 മാസം മാത്രം ബാക്കി നിൽക്കെ പല പട്ടികകളിൽ നിന്നും 10 ശതമാനം പോലും നിയമനമുണ്ടായിട്ടില്ല എന്നത് ഉദ്യോഗാർഥികളെ സംബന്ധിച്ചിട്‌ത്തോളം അവരുടെ പ്രതീക്ഷകളെയെല്ലാം പിഴുതെറിയുന്നതാണ്.

കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന കോവിഡ് വ്യാപനം, പഞ്ചായത്ത്‌നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്ഡൗൺ തുടങ്ങിയവയാണ് ഉദ്യോഗാർഥികൾക്കു തിരിച്ചടിയായത്. എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, ഡ്രൈവർ, സ്റ്റാഫ് നഴ്‌സ് റാങ്ക് പട്ടികകളുടെ കാലാവധി ഓഗസ്റ്റ് 3ന് അവസാനിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിയമനങ്ങളാണ് ഈ റാങ്ക് പട്ടികകളിൽ നിന്നു നടന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഈ റാങ്കുലിസ്റ്റുകൾ നീട്ടണമെന്ന ആവശ്യം ഉദ്യോഗാർഥികൾ ഉന്നയിച്ചിട്ടുണ്ട്. എന്നാല#്, മുമ്പ് പലതവണ നീട്ടിയതിനാൽ ഇനി അതിന് സാധിക്കില്ലെന്ന നിലപാടിലാകും സർക്കാർ.

കഴിഞ്ഞ വർഷവും കോവിഡ് മൂലം ഏറെ നാൾ ഓഫിസുകൾ അടഞ്ഞു കിടന്നിരുന്നു. നിയമനങ്ങൾ വളരെ കുറവാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടിയതോടെയാണു പട്ടികകളുടെ കാലാവധി 6 മാസം നീട്ടിയത്. സമാന സാഹചര്യമാണ് ഈ വർഷവും. ഇനിയുള്ള 2 മാസം നിയമനങ്ങൾ വേഗത്തിലാക്കണമെന്നതാണ് ഉദ്യോഗാർഥികൾഉന്നയിക്കാന്ന ആവശ്യം.

ഓരോ സർക്കാർ ഓഫിസിലും ഉണ്ടാകുന്ന ഒഴിവുകൾ അതതു സ്ഥാപന മേധാവികൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണമെന്നാണു ചട്ടം. എന്നാൽ ലോക്ഡൗണിൽ അവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ ഓഫിസുകൾ അടഞ്ഞു കിടന്നതോടെ മിക്ക ഒഴിവുകളും റിപ്പോർട്ട് ചെയ്യാനായില്ല. ഒഴിവുകൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

20 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളിലേക്കു നിലവിൽ മറ്റൊരു റാങ്ക് പട്ടിക നിലവിലില്ല. പുതിയ പട്ടികയ്ക്കു വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷകൾ പോലും പൂർത്തിയായിട്ടില്ല. അതിനാൽ നിലവിലെ പട്ടികയുടെ കാലാവധി നീട്ടുന്നത് ഇനി വരാനിരിക്കുന്നവർക്കു തടസ്സമുണ്ടാക്കില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു. റാങ്ക് പട്ടികകൾ നിലവിലില്ലാത്ത സമയത്തു താൽക്കാലിക, പിൻവാതിൽ നിയമനങ്ങൾ നടക്കുമെന്ന ആശങ്കയും ഉദ്യോഗാർഥികൾക്കുണ്ട്.

അതേസമയം സർക്കാർ ഓഫിസുകളിൽ നിന്നു പിഎസ്‌സിയിലേക്കു റിപ്പോർട്ട് ചെയ്ത ഒഴിവുകളിലെല്ലാം നിയമനഃശുപാർശ അയച്ചു കഴിഞ്ഞു. ലോക്ഡൗണിലും യുദ്ധകാലാടിസ്ഥാനത്തിലാണു പിഎസ്‌സി ഓഫിസുകൾ പ്രവർത്തിച്ചത്. ഒരു നിയമന ശുപാർശ പോലും ഇനി അയയ്ക്കാൻ ബാക്കിയില്ലെന്നാണ് പിഎസ് സി ചെയർമാൻ എം.കെ.സക്കീറിന്റെ പ്രതികരണം.

അതിനിടെ ജൂലൈ മുതൽ പരീക്ഷകളും ഇന്റർവ്യൂവും പുനരാരംഭിക്കാൻ സാധിക്കുമോ എന്നു സർക്കാരുമായി ചർച്ച നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ലോക്ഡൗൺ മൂലം ഇപ്പോൾ ഇവ നടത്താനാവുന്നില്ല.കോവിഡ് സാഹചര്യത്തിൽ സർക്കാരിന്റെ അനുമതി ലഭിച്ചാലേ ഇവ പുനരാരംഭിക്കാനാകൂ.

നിയമന ശുപാർശ ഓൺലൈനായി നൽകാൻ സാധിക്കുമോയെന്നു പിഎസ്‌സിയുമായി ചർച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ഒരു വർഷമായി മൊബൈൽ ഫോൺ വഴി നിയമന ശുപാർശ നൽകുന്ന രീതി പിഎസ്‌സി സ്വീകരിച്ചു വരികയാണ്.നിയമന ഉത്തരവ് ഉദ്യോഗാർഥികൾക്ക് പിന്നീടു നൽകുകയാണു ചെയ്യുന്നത്.

പിഎസ്‌സി ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്നതു ജൂൺ 15 വരെ നീട്ടി. കാസർകോട് ജില്ലയിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം പട്ടികജാതി, മുസ്ലിം), കണ്ണൂർ, കാസർകോട് ജില്ലകളിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്മലയാളം മീഡിയം ഹിന്ദു നാടാർ), പട്ടികവർഗം (കണ്ണൂർ) എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും. കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫിസർ, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഓഫിസർ, പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ, കണ്ണൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്/ ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം മുസ്ലിം) തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.