ഭോപ്പാൽ: സൈക്കോ കില്ലറെന്ന് മധ്യപ്രദേശ് പൊലീസ് വിശേഷിപ്പിച്ചിരുന്ന ദിലീപ് ദേവാലിനെ ഏറ്റുമുട്ടലിൽ വധിച്ചു. വയോധികർ താമസിക്കുന്ന വീട്ടിൽ കയറി മോഷണം നടത്തുകയും വയോധികരെ കൊലപ്പെടുത്തുകയും ചെയ്യുന്നത് പതിവാക്കിയ ദിലീപിനയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

മധ്യപ്രദേശിലെ രത്ലാമിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈക്കോ കില്ലറെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റമുട്ടലിനിടെ അഞ്ച് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവാൽ വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളിൽ പ്രതിയാണ്. വയോധികർ മാത്രം താമസിക്കുന്ന വീടുകളിൽ കയറി അവരെ കൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തുന്നതാണ് രീതി.

നവംബർ 25-ന് രത്ലാമിൽ ദമ്പതിമാരെയും മകളെയും ഇയാളും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ദീപാവലി ആഘോഷങ്ങൾക്കിടെ വ്യാപകമായി പടക്കം പൊട്ടിച്ചതിനാൽ തൊട്ടടുത്ത് താമസിച്ചവർപോലും വെടിയൊച്ച കേട്ടിരുന്നില്ല. ഈ കേസിൽ ദിലീപിന്റെ കൂട്ടാളികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. ജൂണിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ദിലീപിനായി തിരച്ചിൽ തുടരുന്നതിനിടെയായിരുന്നു മൂന്നംഗ കുടുംബത്തെയും കൊലപ്പെടുത്തിയത്.