കോഴിക്കോട്: എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുരോഗമന കലാസാഹിത്യസംഘം എറണാകുളം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വിവാദ വീഡിയോ പിൻവലിച്ചു. മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കിയും ബ്രാഹ്മണർ ദരിദ്രരായി തീർന്നു എന്നും സൂചിപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോ.സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ വലിയ തരത്തിലുള്ള വിവാദത്തിനാണ് ഇത് വഴിവെച്ചത്.ഇതോടെയാണ് വീഡിയോ നീക്കം ചെയ്യാൻ അധികൃതർ തയ്യാറായത്.

കലാഭവൻ റഹ്മാൻ, തെസ്നിഖാൻ, സന്തോഷ് കീഴാറ്റൂർ, ഗായത്രി എന്നിവരാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചെയ്യുന്ന തെസ്നിഖാൻ അഭിനയിച്ച ലഘുവീഡിയോയിൽ മകൻ രാജ്യദ്രോഹിയാണെന്നാണ് പറയുന്നത്. സന്തോഷ് കീഴാറ്റൂർ ക്ഷേത്രശാന്തിക്കാരനായി അഭിനയിക്കുന്ന മറ്റൊരു ലഘുവീഡിയോയിൽ ബ്രാഹ്മണരുടെ പതിവ് പ്രാരാബ്ധങ്ങളേയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചമയങ്ങളില്ലാത്ത യാഥാർത്ഥ്യങ്ങൾ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരുന്നത്.

വിവാദം കടുത്തതോടെ പു.ക.സയുടെ ഫേസ്‌ബുക്ക് പേജിൽ നിന്ന് വീഡിയോ പിൻവലിച്ചിട്ടുണ്ട്.നേരത്തെ കോവിഡ് കാലത്തെ സാമൂഹിക അകലത്തെ ബ്രാഹ്മണരുടെ അയിത്തവുമായി താരതമ്യം ചെയ്ത് പു.ക.സ ഒരുക്കിയ വീഡിയോയും വിവാദത്തിലായിരുന്നു.