കൊച്ചി: യുവതിയെ ഫ്ലാറ്റിൽ വച്ച് ക്രൂര പീഡനത്തിരയാക്കിയ പുലിക്കോട്ടിൽ മാർട്ടിൻ ജോസഫ് കുടുംബവുമായി അകന്നു കഴിയാൻ തുടങ്ങിയിട്ട് ഏറെ നാളായെന്ന് വിവരം. ആറു വർഷം മുൻപ് വിദേശത്ത് ജോലി ചെയ്ത മാർട്ടിൻ നാട്ടിലെത്തിയ ശേഷം എറണാകുളത്തായിരുന്നു മുഴവൻ സമയവും. ഇവിടെ ട്രേഡ്മാർക്കറ്റിങ് രംഗത്ത് ബിസിനസ് നടത്തുകയായിരുന്നു.

ലഹരി ഉപയോഗത്തിന് അടിമയായ ഇയാൾ പലപ്പോഴും വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇളയ സഹോദരനെ റോഡിൽ വച്ച് മർദ്ദിച്ചതും വീട്ടിലെ സാധന സാമഗ്രികൾ തല്ലിത്തകർത്തുമുൾപ്പെടെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നയാളാണ്. മാതാപിതാക്കൾക്ക് ഏറെ തലവേദനയുണ്ടാക്കിയ മാർട്ടിനെതിരെ പൊലീസിൽ വീട്ടുകാർ തന്നെ പരാതി നൽകിയിട്ടുമുണ്ട്. പേരമംഗലം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് വീട്ടുകാർ പരാതി ഇല്ലെന്ന് എഴുതി നൽകുകയുമായിരുന്നു. മാർട്ടിൻ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് പരാതി പിൻവലിക്കാൻ കാരണം. സഹോദരനോട് കടുത്ത അമർഷമാണ് ഇയാൾക്കിപ്പോഴും.

മാർട്ടിന്റെ പിതാവ് ജോസ് തൃശൂരിലെ അറിയപ്പെടുന്ന ശിങ്കാരിമേളം ട്രൂപ്പിന്റെ ഉടമയാണ്. കൂടാതെ മദർ തെരേസയോടൊപ്പം സേവനമനുഷ്ടിച്ചിട്ടുമുണ്ട്. അദ്ധ്യാപകൻ കൂടിയാണ് ജോസ്. മകന്റെ ചീത്ത കൂട്ടുകെട്ടും ലഹരി ഉപയോഗവും മറ്റും പിതാവിനെ മാനസികമായി ഏറെ തളർത്തിക്കളഞ്ഞു. മാനസിക സംഘർഷം മൂലം ഒരു രോഗിയായി മാറിയിരിക്കുകയാണ്. വിദേശത്ത് പോയി വന്നതിന് ശേഷമാണ് മാർട്ടിൻ വഴി തെറ്റിയതെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടിലെ ആരുമായും ഇയാൾക്ക് ഒരു സൗഹൃദവുമില്ല. ലഹരി ഉപയോഗിക്കുന്ന ആളുകളുമായാണ് കൂട്ടുകെട്ട്. ഇടയ്ക്കിടക്ക് മാത്രം വീട്ടിലേക്ക് എത്തുമെന്നും നാട്ടുകാർ പറയുന്നു.

മാർട്ടിന്റെ പിതാവിനെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ തെറ്റു ചെയ്ത മകന് നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ ലഭിക്കണമെന്നാണ് പറഞ്ഞത്. പെൺകുട്ടിയെ ഉപദ്രവിച്ചതിനെ ഒട്ടും ന്യായീകരിക്കാൻ കഴിയില്ല. എന്നാൽ പെൺകുട്ടിയുടെ ഭാഗത്തും വീഴ്ചകളുണ്ടായിരുന്നു എന്നാണ് ജോസ് പറയുന്നത്. വീട്ടിൽ അമ്മയുമായാണ് അവൻ വല്ലപ്പോഴും സംസാരിച്ചിരുന്നത്. ഒരു വർഷമായി ഒരു മുസ്ലിം പെൺകുട്ടിക്കൊപ്പം എറണാകുളത്ത് താമസിച്ചിരുന്നു എന്ന് അറിഞ്ഞു. ഇതിനിടയിൽ വീട്ടിലെത്തി ഒപ്പം താമസിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇസ്ലാം മതസ്ഥയായതിനാൽ ആദ്യം എതിർപ്പു പറഞ്ഞിരുന്നു. എന്നാൽ തന്നെ മനസ്സിലാക്കി സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെയാണ് ഭാര്യയായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നതെന്നും അതിനാൽ ഈ വിവാഹം മതിയെന്നുമായിരുന്നു മാർട്ടിൻ പറഞ്ഞിരുന്നത്. ഇതോടെ മാർട്ടിന്റെ ഇഷ്ടത്തിന് സമ്മതിച്ചു കൊടുത്തു.

എന്നാൽ ഇതിനിടയിൽ രണ്ടു പേരും തമ്മിൽ അകന്നു എന്ന് അറിഞ്ഞ് മാർട്ടിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മറ്റൊരു വിവാഹത്തിനായി നിർബന്ധിപ്പിച്ചു. ആറുമാസം വരെ നോക്കട്ടെ അതിനുള്ളിൽ അവൾ തിരികെ വന്നില്ലെങ്കിൽ വീട്ടുകാർ പറയുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി. ഇതിനിടയിൽ പെൺകുട്ടി തിരികെ വീണ്ടും മാർട്ടിനൊപ്പം താമസം തുടങ്ങി. ഒന്നിച്ചു താമസം തുടങ്ങുന്നതിനിടയിൽ പെൺകുട്ടി വിവാഹമോചിതയായിരുന്നു എന്ന് മാർട്ടിൻ അറിഞ്ഞു.

ഇതിന്റെ പേരിൽ ഇവർ തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകുകയും അമ്മയോട് ഇക്കാര്യം പറയുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവികാസങ്ങൾ ഉണ്ടായതെന്നും ജോസ് പറഞ്ഞു. അതിക്രൂരമായി പെൺകുട്ടി ഉപദ്രവിച്ചത് മനസാക്ഷിക്ക് നിരക്കാത്ത സംവമാണ്. ഇനി ആരും ഇത്തരത്തിൽ ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ല. അതിനാൽ കടുത്ത ശിക്ഷ തന്നെ നൽകണമെന്നും ജോസ് പറയുന്നു.

കണ്ണൂർ സ്വദേശിനിയായ യുവതി പീഡനത്തിരയായത് മറൈൻ ഡ്രൈവിലെ പുനർവ്വ ഗ്രാന്റ് ബേ ഫ്ലാറ്റിൽ വച്ചാണ്. കഴിഞ്ഞ വർഷമാണ് യുവതി മാർട്ടിനെ പരിചയപ്പെടുന്നത്. പെൺ സുഹൃത്തുക്കൾ വഴി പരിചയപ്പെട്ട മാർട്ടിൻ ട്രേഡ് മാർക്കറ്റിങ് രംഗത്തെ വിദഗ്ദ്ധനാണെന്നായിരുന്നു യുവതിയോട് പറഞ്ഞത്. ട്രേഡ് മാർക്കറ്റിൽ പണം ഇറക്കിയാൽ വലിയ ലാഭം ലഭിക്കുമെന്നും പണമുണ്ടെങ്കിൽ നിക്ഷേപം നടത്തിയാൽ സഹായിക്കാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു.

ഇത് വിശ്വസിച്ച യുവതി എറണാകുളത്ത് ചെറിയ വസ്ത്രശാല തുടങ്ങാനായി സ്വരുക്കൂട്ടി വച്ചിരുന്ന 5 ലക്ഷം രൂപ ഇയാൾക്ക് കൊടുത്തു. മാസം 40,000 രൂപ കിട്ടും എന്ന് പറഞ്ഞാണ് യുവതിയിൽ നിന്നും പണം വാങ്ങിയത്. ഇതിനിടയിൽ ഇരുവരും പരസ്പരം ഏറെ അടുക്കുകയും പ്രണയത്തിലാവുകയുമായിരുന്നു. മിക്കപ്പോഴും മറൈൻ ഡ്രൈവിലെ പുനർവ്വ ഗ്രാന്റ് ബേ ഫ്‌ളാറ്റിൽ കൊണ്ടു പോയി യുവതിയെ ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തു. പണം ഇൻവെസ്റ്റ് ചെയ്തിട്ടും തിരികെ മാസം ലഭിക്കുമെന്ന് പറഞ്ഞ തുക ലഭിക്കാതെയായപ്പോൾ യുവതി ചോദ്യം ചെയ്തതോടെയാണ് പീഡന പരമ്പര ആരംഭിക്കുന്നത്.

2020 ഫെബ്രുവരി 15 മുതൽ 20121 മാർച്ച് 8 വരെ ഈ ഫ്‌ളാറ്റിൽ യുവതിയെ തടങ്കലിൽ വയ്ക്കുകയും പീഡനം നടത്തുകയുമായിരുന്നു. യുവതിയുടെ നഗ്ന ചിത്രം ചിത്രീകരിക്കുകയും ഇത് പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയാണ് ഫ്‌ളാറ്റിൽ പൂട്ടിയിട്ട് പീഡനം നടത്തിയത്. അസഭ്യവാക്കുകൾ പറയുകയും മർദ്ദിക്കുകയും ചെയ്തതിന് പുറമേ ക്രൂരമായ ലൈഗീക പീഡനവും മാർട്ടിൻ നടത്തി. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുളക് പൊടി കലക്കിയ വെള്ളവും ഒഴിച്ചു. മാർച്ചിൽ തിളച്ചവെള്ളം ശരീരത്തിൽ ഒഴിച്ചതിനെതുടർന്ന് ഗുരുതരമായി പൊള്ളലേറ്റു.

ഇതിനിടയിൽ ഇയാളുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെടുകയായിരുന്നു. രക്ഷപെട്ടെത്തിയ യുവതി സുഹൃത്തുക്കളെ വിവരമറിയിക്കുകയും തുടർന്ന് ചികിത്സ തേടുകയുമായിരുന്നു. പിന്നീട് ഏപ്രിൽ 8 ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഐപിസി 323,324,344,376,420,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൊലീസ് ഇയാൾക്കായി ഇപ്പോൾ ലുക്കൗട്ട് നോട്ടീസിറക്കിയിരിക്കുകയാണ്.