ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് ഘടകത്തിൽ തനിക്കെതിരെ നേതാക്കളുടെ പടയൊരുക്കം നടക്കുന്നതിനിടെ ഡൽഹിയിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണാതെ മടങ്ങിയതായി റിപ്പോർട്ട്.

പഞ്ചാബിൽ കോൺഗ്രസിനുള്ളിൽ ഉൾപാർട്ടി പോര് രൂക്ഷമായിരിക്കെ, പാർട്ടി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനാണ് അമരീന്ദർ സിങ് ഡൽഹിയിലെത്തിയത്. അമരീന്ദറിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ നേതാവ് നവജ്യോത് സിങ് സിദ്ദു രംഗത്തിറങ്ങിയ സാഹചര്യത്തിൽ, അമരീന്ദറിനെ ഹൈക്കമാൻഡ് ഡൽഹിലേക്കു വിളിപ്പിക്കുകയായിരുന്നു

അതേസമയം നേതാക്കളുടെ പടയൊരുക്കം തടയാനുള്ള ശ്രമങ്ങൾ തുടരുമെന്നാണു പാർട്ടി കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. പ്രശ്‌നപരിഹാരത്തിനായി സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മൂന്നംഗ സമിതി നേതാക്കളെ കാണും.

കോൺഗ്രസിലെ ചില നേതാക്കൾ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട പഞ്ചാബിൽ ഉടൻ പ്രശ്‌നപരിഹാരത്തിനാണു കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുമായി കൊമ്പുകോർത്ത് നിൽക്കുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സുശീൽ കുമാർ ജാഖറിനെ മാറ്റിയേക്കും. നവ്‌ജ്യോദ് സിദ്ധുവോ, അല്ലെങ്കിൽ ഒരു ദലിത് നേതാവോ പഞ്ചാബിൽ കോൺഗ്രസിനെ നയിക്കാനെത്തുമെന്നാണു വിവരം.

സർക്കാർ നേരിടുന്ന മറ്റു പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് പാർട്ടി നേതൃത്വം മുഖ്യമന്ത്രിയോടു നിർദേശിച്ചു. മണൽ, ഗതാഗത മാഫിയകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ തയാറാക്കൽ, വൈദ്യുതി ബിൽ കുറയ്ക്കൽ, ദൈവനിന്ദ കേസുകൾ, പിന്നോക്ക വിഭാഗങ്ങളുടെ പരാതികൾ എന്നിവയാണ് പഞ്ചാബ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിഷയങ്ങൾ.

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടില്ലെങ്കിലും അമരീന്ദർ പ്രശ്‌നപരിഹാരത്തിനായി രൂപീകരിച്ച സമിതിയെയും മുതിർന്ന നേതാവ് അംബികാ സോണിയെയും കണ്ടെന്നാണു കോൺഗ്രസിന്റെ വിശദീകരണം. ഗുരു ഗ്രന്ത് സാഹിബ് അശുദ്ധമാക്കിയതുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബ് സർക്കാരിന് തിരിച്ചടിയുണ്ടായതോടെ മുഖ്യമന്ത്രിക്കെതിരെ നവ്‌ജ്യോത് സിദ്ധു രംഗത്തുവന്നിരുന്നു. കോൺഗ്രസ് എംഎൽഎമാരുടെ മക്കൾക്കു സർക്കാർ ജോലി നൽകിയ സംഭവത്തിലും സിദ്ധു പ്രതിഷേധവുമായെത്തി.