ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ വിൻഡ്സർ കാസ്റ്റിലായിരുന്നു അന്ത്യം. ബെക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജ കുടുംബം പ്രത്യേക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്‌ത്തിക്കെട്ടി. അണുബാധയും ഹൃദയസംബന്ധമായ അസുഖവും കാരണം ഫിലിപ്പ് രാജകുമാരൻ ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. പിന്നാലെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

രാജകീയ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന ഫിലിപും എലിസബത്തും തമ്മിലുള്ള വിവാഹം 1974 ലായിരുന്നു. 2017 ലാണ് അദേഹം ഔദ്യോഗിക ചുമതലകളിൽ വിരമിച്ചത്. രാജദമ്പതികൾ മൂന്ന് തവണ ഇന്ത്യയിലെത്തിയിരുന്നു. 1961 ലായിരുന്നു ആദ്യത്തെ ഇന്ത്യാ സന്ദർശനം. 198 ലും 1997 ലും വീണ്ടുമെത്തിയിരുന്നു.

1921 ജൂൺ 10ന് ഗ്രീക്ക്ഡാനിഷ് രാജകുടുംബത്തിലാണ് ഫിലിപ്പ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ചു. 1952ൽ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു.

150ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങൾ രചിച്ചു. പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിച്ചു. കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു. 1997ൽ കൊച്ചിയിലെത്തിയിട്ടുണ്ട് അദ്ദേഹം.