കൊട്ടാരക്കര: അന്തരിച്ച കേരളാ കോൺഗ്രസ് ബി നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ വസ്തുക്കൾ പോക്കുവരവു ചെയ്യുന്നതു സംബന്ധിച്ച തർക്കം കോടതി നടപടികളിലേക്ക്. വസ്തുക്കൾ പോക്കുവരവു ചെയ്യുന്നതിനെതിരെ മൂത്തമകൾ ഉഷാ മോഹൻദാസ് കൊട്ടാരക്കര കോടതിയിൽ ഹർജി ഫയൽ ചെയ്തു.

ഇതുസംബന്ധിച്ച് ഇന്നലെ കൊട്ടാരക്കര ഭൂരേഖ തഹസിൽദാർ ബി.പത്മചന്ദ്രക്കുറുപ്പിന്റെ ഓഫിസിൽ ഹിയറിങ് നടന്നു. പോക്കുവരവു ചെയ്യാനാകില്ലെന്ന് ഉഷാ മോഹൻദാസിന്റെ അഭിഭാഷകർ അറിയിച്ചു. കേസിന്റെ രേഖകൾ ഹാജരാക്കാൻ ഉഷയ്ക്കു 10 ദിവസത്തെ സമയം അനുവദിച്ചു. ഉഷയുടെ നടപടിയോടെ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങളിൽ നിറഞ്ഞ പിള്ളയുടെ വിൽപ്പത്രവും കോടതി കയറുകയാണ്.

കേരളം ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിൽപത്രമായിരുന്നു ആർ ബാലകൃഷ്ണ പിള്ളയുടേത്. ആദ്യ വിൽപ്പത്രം റദ്ദാക്കിയതും രണ്ടാമതൊന്ന് തയ്യാറാക്കിയും മകൻ ഗണേശ് കുമാറിനോടുള്ള കരുതലിന്റെ ഭാഗമായിരുന്നു. ആദ്യ വിൽപത്രത്തിലെ തെറ്റ് തിരുത്താനുള്ള വഴി. ഇതിനെ ഉഷാ മോഹൻദാസ് എന്ന മൂത്ത പുത്രി അച്ഛന്റെ മരണ ശേഷം ചോദ്യം ചെയ്തതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഈ തർക്കങ്ങളാണ് ഇപ്പോൾ വീണ്ടും കോടതി കയറുന്നത്.

രണ്ടാമത്തെ മകളുടെ മൂത്ത മകനായ വിഷ്ണു സായിയോടുള്ള വൈരാഗ്യം പോലും പ്രതിഫലിപ്പിക്കുന്നതായിരുന്നു പിള്ള തയ്യാറാക്കിയ വിൽപ്പത്രം. വിഷ്ണു സായി കാനഡ പൗരത്വമുള്ള യുവതിയെ വിവാഹം ചെയ്തതിൽ പിള്ളയ്ക്ക് വലിയ എതിർപ്പായിരുന്നു ഉണ്ടായിരുന്നത്. ബിന്ദു ബാലകൃഷ്ണന്റെ മൂത്ത മകൻ വിഷ്ണു സായിക്ക് ഈ വസ്തുവകകളിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകൾ കൈമാറിയാൽ അതിന് യാതൊരു നിയമ സാധുതയും ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാൽ ബിന്ദു ബാലകൃഷ്ണന് നൽകിയ മുഴുവൻ സ്വത്തുക്കളും എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ലഭിക്കുമെന്നുമാണ്

3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് സ്വന്തം ഇഷ്ടപ്രകാരമാണ് ബാലകൃഷ്ണപിള്ള ഇതു ചെയ്തതെന്നും പുറത്ത് നിന്നുമുള്ള യാതൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രത്തിലെ പ്രധാന സാക്ഷിയും കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റുമായ കെ.പ്രഭാകരൻ പിള്ള അറിയിച്ചു. എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്.

ഏറെ കരുതലോടെയാണ് പിള്ള ഈ വിൽപത്രം തയ്യാറാക്കിരിക്കുന്നത്. വസ്തു കൈമാറ്റത്തിൽ അടക്കം വ്യവസ്ഥകളുണ്ട്. ചെറുമകന് ഒന്നും കൊടുക്കരുതെന്ന വിചിത്ര വ്യവസ്ഥയും. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ് കുമാറിനും അവകാശപ്പെട്ടതാണ്.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബി.എഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. വിൽപത്രമെഴുതുന്ന നാൾ മുതൽ 10 വർഷത്തേക്ക് രക്തബന്ധത്തിലുള്ളവർക്കല്ലാതെ പുറത്തുള്ള ആർക്കും തന്നെ വസ്തുവകകൾ വിൽക്കാൻ പാടില്ല എന്നും വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാർട്ടീ ഓഫീസുകൾ കേരളാ കോൺഗ്രസ്(ബി) നിലനിൽക്കുന്നിടത്തോളം കാലം അതേ നിലയിൽ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളിൽ കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന പാർട്ടീ ചെയർമാന്മാർ ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ലയിക്കുകയാണെങ്കിൽ ലയിക്കുന്ന പാർട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം. ഏതെങ്കിലും തരത്തിൽ പാർട്ടി നിലനിൽക്കാതെയോ ലയിക്കാതെയോ വന്നാൽ പാർട്ടീ ഓഫീസുകൾ കേരളാ സർക്കാരിന് അവകാശപ്പെട്ടതാണെന്നും വിൽപ്പത്രത്തിൽ ബാലകൃഷ്ണപിള്ള പറയുന്നു.