തൃശൂർ: സിപിഎമ്മിലെ പല ഉന്നതർക്കും പങ്കുള്ള ബാങ്ക് തട്ടിപ്പാണ് കരുവണ്ണൂരിലേത്. സഹകര ബാങ്കിലെ ഈ തട്ടിപ്പിൽ പല പ്രതികളും ഇപ്പോഴും വിലസി നടക്കുന്നത് പാർട്ടിയുടെ പിൻബലത്തിലാണ്. നിരവധി പേർക്കാണ് തട്ടിപ്പിലൂടെ പണം പോയത്. കർശന നടപടി സ്വീകരിക്കേണ്ട സർക്കാർ സംവിധാനങ്ങളൊന്നും ഇവിടെ വേണ്ടും വിധത്തിൽ പ്രവർത്തിക്കുന്നില്ല. സിപിഎമ്മാണ് പ്രതികളെ സംരക്ഷിക്കുന്നത് എന്നതിന് തെളിവായി ഒരു സംഭവം കൂടി പുറത്തുവന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഒലിവിലുള്ള പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ സിപിഎം മന്ത്രി തന്നെ നേരിട്ടു പങ്കെടുത്തു. കേസിൽ പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ മുൻ ഭരണ സമിതി അംഗം അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ സൽക്കാരത്തിലാണ് കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽനിന്നുള്ള എംഎ‍ൽഎയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ ഭാര്യയുമായ ഡോ. ആർ. ബിന്ദു പങ്കെടുത്തത്. വരന്റെ മുരിയാടിലെ വീട്ടിലെ സൽക്കാര ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.

പ്രതിയുടെ മകളോട് ചേർന്നിരുന്ന് ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. കരുവന്നൂർ തട്ടിപ്പിൽ പാർട്ടി നിലപാടുകളോട് ഇടഞ്ഞു നിൽക്കുന്ന വിഭാഗം മന്ത്രി പങ്കെടുത്തത് വിവാദമാക്കിയിട്ടുണ്ട്. പാർട്ടിയെ അപമാനിച്ചും നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയ തട്ടിപ്പുകാരോട് ഇപ്പോഴും പാർട്ടി നേതാക്കൾ പിന്തുണ നൽകുന്നതായി പ്രവർത്തകർ ആരോപിക്കുന്നു.

അതേസമയ പാർട്ടി പ്രവർത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് വിശദീകരണം. വിവാഹത്തിൽ പങ്കെടുത്തത് സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. സ്വന്തം മണ്ഡലത്തിനുള്ളിൽ നടന്ന വിവാഹമായതിനാലാണ് മന്ത്രി ആർ ബിന്ദു ചടങ്ങിൽ പങ്കെടുത്തതെന്ന വിശദീകരണങ്ങളാണ് പാർട്ടി വൃത്തങ്ങൾ അനൗദ്യോഗികമായി പറയുന്നത്.

ബാങ്കിൽ തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടെത്തിയാണ് അമ്പിളി മഹേഷ് ഉൾപ്പടെ 11 ഭരണസമിതിയംഗങ്ങളെ പ്രതി ചേർത്തത്. ഇവരിൽ അമ്പിളി മഹേഷ് ഉൾപ്പടെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്. കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ അമ്പിളി മഹേഷ് കരുവന്നൂർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസിൽ അമ്പിളി മഹേഷ് ഉൾപ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പിൽ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

അമ്പിളി മഹേഷ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിവിലായതിനാണ് ഇവരെ പിടികൂടാൻ സാധിക്കാത്തതെന്നാണ് നേരത്തെ പൊലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയിൽ വിപുലമായ രീതിയിൽ നടന്നതും, മന്ത്രി ഉൾപ്പെടെ പങ്കെടുത്തതും.