ന്യൂഡൽഹി: ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ സൂക്ഷിച്ചിരിക്കുന്ന റഫാൽ വിമാനങ്ങൾ തകർക്കുമെന്ന ഭീഷണിക്കത്തിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. ഫ്രാൻസിൽ നിന്ന് ജൂലൈ അവസാനമെത്തിയ 5 വിമാനങ്ങളാണ് ഇവിടെയുള്ളത്.

വെള്ളിയാഴ്ച ലഭിച്ച ഭീഷണിക്കത്തിനെപ്പറ്റി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഭീഷണി ഗൗരവമുള്ളതാണെന്നു കരുതുന്നില്ലെന്നും മുൻകരുതൽ എന്ന നിലയ്ക്കാണ് സുരക്ഷ ശക്തമാക്കിയതെന്നും അധികൃതർ അറിയിച്ചു. കത്ത് ആര് എഴുതിയതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്ക് കൊണ്ടുവന്ന അഞ്ച് റഫാൽ വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. കത്തിന്റെ പശ്ചാത്തലത്തിൽ വ്യോമതാവളത്തിനുള്ള സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാനും ചൈനയ്ക്കും വലിയ ഭീഷണിയാണ് റഫാൽ നൽകുന്നത്. ഇന്ത്യയുടെ വ്യോമക്കരുത്ത് ഉയരുകയും ചെയ്തു.

വ്യോമസേനയുടെ രണ്ടുപതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് അവസാനമിട്ടാണ് റഫാൽ വിമാനങ്ങൾ രാജ്യത്തെത്തിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് നിർമ്മാതാക്കൾ. റഫാൽ പറത്താൻ 12 പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 59,000 കോടി രൂപയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് കരാർ ഒപ്പിട്ടത്.