കോഴിക്കോട്: വാർത്താ സമ്മേളനത്തിനിടെ മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതിൽ ലീഗ് പ്രവർത്തകൻ റാഫി പുതിയകടവ് ഖേദം പ്രകടിപ്പിച്ചു. ഹൈദരലി തങ്ങളുടെ വിഷമങ്ങൾക്ക് കാരണം മുഈനലിയാണ്. മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമർശിച്ചതുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ ഇടപെട്ടത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിർക്കുമായിരുന്നുവെന്നും റാഫി മാധ്യമങ്ങളോട് പ്രതികരിച്ചു.

ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണം നൽകാനാണ് അഭിഭാഷകനായ മുഹമ്മദ് ഷാ വാർത്താസമ്മേളനം വിളിച്ചത്. യൂത്ത്‌ലീഗ് ദേശീയ വൈസ്പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി തങ്ങളും ഷാക്കൊപ്പമുണ്ടായിരുന്നു. ഷാ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി മുഈനലി തങ്ങൾ ഇടപെടുകയായിരുന്നു. 40 വർഷമായി പാർട്ടിയുടെ മുഴുവൻ ഫണ്ടും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈനലി തങ്ങൾ പറഞ്ഞു.

മുഈനലി കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞതോടെ മുഹമ്മദ് ഷാ വിഷമവൃത്തത്തിലായി. മുഈനലിക്കെതിരെ അസഭ്യ വർഷം ചൊരിഞ്ഞ് ലീഗ് പ്രവർത്തകനെത്തിയതോടെ വാർത്താസമ്മേളനം അലങ്കോലമായി. ലീഗ് പ്രവർത്തകനായ റാഫി പുതിയകടവാണ് മുഈനലി തങ്ങൾക്ക് നേരെ ഭീഷണി മുഴക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തത്. തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യാവിഷൻ ആക്രമണക്കേസിലെ പ്രതിയാണ് റാഫി. ഐസ്‌ക്രീം പാർലർ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആക്രമണം. 2004ൽ കോഴിക്കോട് ടൗൺ പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. പണം വാങ്ങിയിട്ട് പാണക്കാട് തങ്ങളെയും മുസ്ലിംലീഗിനെയും മോശമാക്കാനാണ് മൊയിൻ അലി തങ്ങൾ വാർത്താസമ്മേളനത്തിൽ എത്തിയതെന്നും പാർട്ടിയെ മൊത്തത്തിൽ എതിർക്കുന്ന പരിപാടിയാണ് മൊയിൻ അലി കാണിച്ചതെന്നും റാഫി പുതിയകടവ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൊയിൻ അലിയുടെ പേരിൽ നിരവധി പെണ്ണ് കേസുകളുണ്ടെന്നും സാമ്പത്തികഇടപാടുകൾ ഇഡി അന്വേഷിക്കണമെന്നും റാഫി ആവശ്യപ്പെടുകയും ചെയ്തു.

കടവ് പറഞ്ഞത്: ''പണം വാങ്ങിയിട്ട് പാണക്കാട് തങ്ങളെയും മുസ്ലിംലീഗിനെയും മോശമാക്കാനാണ് മൊയിൻ അലി തങ്ങൾ വാർത്താസമ്മേളനത്തിൽ എത്തിയത്. ഇവൻ ഈ പരിപാടി തുടങ്ങിയിട്ട് നാലഞ്ച് മാസങ്ങളായി. അവനെ തങ്ങൾ എന്ന് വിളിക്കാനാവില്ല. പത്രസമ്മേളനം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് വന്നതാണ്. ഇവൻ അത്രയും മോശക്കാരനാണ്. ഒരുപാട് പെണ്ണ് കേസ് വരെയുണ്ട്. ആ ആളാണ് പാർട്ടിയെയും തങ്ങളെയും മോശമാക്കാൻ വേണ്ടി ഇത്രയും വൃത്തിക്കേട് നടത്തുന്നത്.

അതുകൊണ്ടാണ് തങ്ങളെന്ന് വിളിക്കാതെ നീയെന്ന് വിളിച്ചത്. ഹൈദരലി തങ്ങളെ മോശമാക്കാൻ വേണ്ടി കയറി വന്നതാണ് അവൻ. അയാളെ ഈ യോഗത്തിലേക്ക് ആരും വിളിച്ചിട്ടില്ല. ചന്ദ്രികയുടെ മീറ്റിങ് വിളിച്ചാൽ ചന്ദ്രികയുടെ കാര്യം പറഞ്ഞ് പോകുക. അല്ലാതെ കുഞ്ഞാലിക്കുട്ടി അങ്ങനെ മുനീർ അങ്ങനെ ഹൈദരലി തങ്ങൾ ഇങ്ങനെയെന്ന് പറയാനല്ല. ഇവന്റെ പേരിൽ ഒരുപാട് കേസുണ്ട്. അവന്റെ സാമ്പത്തികഇടപാടുകൾ ഇഡി അന്വേഷിക്കണം. മുസ്ലിംലീഗിനെ മൊത്തത്തിൽ എതിർക്കുന്ന പരിപാടിയാണ് അവൻ കാണിച്ചത്. ഇതിന്റെ മോശം ഹൈദരലി തങ്ങൾക്കാണ്. അത് മനസിലാക്കണം.''

ഇന്ന് ലീഗ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിന്റെ ഇടയിൽ കയറിയാണ് റാഫി പുതിയകടവ് ഭീഷണി മുഴക്കിയത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉന്നയിച്ചതാണ് റാഫിയെ പ്രകോപിതനാക്കിയത്. കുഞ്ഞാലിക്കുട്ടിയെയും പാർട്ടിയെയും കുറ്റം പറയരുത്. പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും റാഫി മൊയിൻ അലിയെ ഭീഷണിസ്വരത്തിൽ വെല്ലുവിളിച്ചു.