മംഗളൂരു: മംഗളൂരുവിലെ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ക്രൂരമായ റാഗ് ചെയ്ത ഒൻപത് വിദ്യാർത്ഥികൾ അറസ്റ്റിൽ. ശ്രീനിവാസ് കോളേജ് വളച്ചിൽ കാമ്പസിലെ ഒന്നാംവർഷ വിദ്യാർത്ഥികളാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ ഒന്നാം വർഷ ബി.ഫാം വിദ്യാർത്ഥി കാസർകോട് സ്വദേശി അഭിരാജിന്റെ പരാതിയിലാണ് 9 പേരെ അറസ്റ്റ് ചെയ്തത്. ഇതേ കോഴ്സിന് പഠിക്കുന്ന സീനിയർ വിദ്യാർത്ഥികളായ ജിഷ്ണു (20), പി.വി.ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി.രാഹുൽ (21), ജിഷ്ണു (20), മുഖ്താർ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഴുവൻ വിദ്യാർത്ഥികളും കേരളത്തിൽനിന്നുള്ളവരാണ്.

രക്ഷിതാക്കളുടെ പരാതിയിൽ കോളേജ് മാനേജ്മെന്റ് നടപടിയെടുക്കാത്തതിനെത്തുടർന്നാണ് പൊലീസിനെ സമീപിച്ചത്. താടിയും മുടിയും വടിച്ചുകളയണമെന്നാവശ്യപ്പെട്ട്അഭിരാജിനെയും സഹപാഠിയെയും സീനിയർ വിദ്യാർത്ഥികൾ ജനുവരി 10-ന് കോളേജിൽവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഇതേ തരത്തിൽ ഭീഷണിപ്പെടുത്തുകയും രണ്ടുപേരോടും സീനിയർ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു.ഇതനുസരിച്ച് അഭിരാജും കൂട്ടുകാരും സീനിയർ വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തി. അതോടെ ഇവരെ സംഘം ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതേ സമയം സീനിയർ വിദ്യാർത്ഥികൾ വിളിച്ചുവരുത്തിയ മറ്റ് നാല് ജൂനിയർ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. ഇവരും ക്രൂരമായ റാഗിങ്ങിനിരയായി.

മാനസികമായും ശാരീരികമായും തളർന്ന അഭിരാജ് പഠനം നിർത്തി നാട്ടിലേക്ക് മടങ്ങി. ഇനി കോളേജിലേക്ക് പോകുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്.എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാൽ ഉത്തരവാദിത്തമില്ലെന്നുമാണ് കോളേജ് മാനേജ്മെന്റ് പറയുന്നത്. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എവിടെയായാലും റാഗിങ്ങിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. കോളേജുകൾക്ക് ഈ ഉത്തരവാദിത്വത്തിൽനിന്ന് മാറിനിൽക്കാനാവില്ലെന്നും റാഗിങ്ങിനെതിരേ കർശന നടപടി കൈക്കൊള്ളണമെന്നും കമ്മിഷണർ പറഞ്ഞു.