ബെംഗളൂരു: ബംഗളുരു മയക്കു മരുന്ന് കേസിലെ അന്വേഷണം പുരോഗമിക്കവേ സിനിമാ രംഗത്തെ പ്രമുഖർതന്നെ അറസ്റ്റിലായിരിക്കയാണ്. നൈറ്റ് ക്ലബ്ബുകളിൽ സജീവ സാന്നിധ്യം ആയിരുന്ന നടിമാരാണ് ഇപ്പോൾ അറസ്റ്റിലായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും. ഇരുവരെയും ലഹരിമരുന്നു കടത്തിനും മറ്റും മറയാക്കി ഉപയോഗിച്ചത് പ്രൊഡക്ഷൻ കമ്പനി ഉടമയായ വിരേൻ ഖന്നയാണെന്നാണ് പുറത്തുവരുന്ന വിവരം. ബംഗളൂരുവിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്ഷൻ കമ്പനി ഉടമ വിരേൻ ഖന്നയുമായുള്ള അടുത്ത ബന്ധമാണ് രാഗിണി ദ്വിവേദിയെ അഴിക്കുള്ളിലാക്കിയതും.

കന്നഡ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികായാിരുന്നു രാഗിണി. രാത്രി വെളുക്കുവോളമുള്ള നിശാ പാർട്ടികളിൽ സജീവ സാന്നിധ്യമായിരുന്നു രാഗിണി. സുന്ദരികളും സമ്പന്നരുമായ കോളജ് കുമാരികൾക്കു പകരം കന്നഡ സിനിമയിലെ സൂപ്പർ താരങ്ങളെത്തന്നെ കാരിയർമാരാക്കാനുള്ള ബുദ്ധികേന്ദ്രത്തിനു പിന്നിൽ വിരേൻ ഖന്നയെ പോലെയുള്ള നിർമ്മാതാക്കളായിരുന്നു. റിയൽ എസ്റ്റേറ്റ്, സിനിമ, ഐടി തുടങ്ങിയവ മേഖലകളുമായി ബന്ധപ്പെട്ടാണ് ബെംഗളൂരു നഗരത്തിൽ ലഹരി ഒഴുകുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ തന്നെ ചൂണ്ടിക്കാണിക്കുന്നു. രാഗിണി റാംപിൽ ചുവടു വെച്ച കാലം മുതൽ ലഹരി മരുന്നു മാഫിയയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്നവിവരം.

ആദ്യ കാലങ്ങളിൽ കോളജ് വിദ്യാർത്ഥികളായിരുന്നു ലഹരി ഉപഭോക്താക്കളെങ്കിൽ ഇന്ന് നില മാറി. രാഗിണിയെ പോലെയുള്ള ഒരു സൂപ്പർ താരത്തിന്റെ കാറിലോ ഫ്‌ളാറ്റിലോ പെട്ടെന്നൊരു റെയ്‌ഡോ അന്വേഷണമോ ഉണ്ടാകില്ലെന്ന വിശ്വാസമാണ് ലഹരിമരുന്നു കൈമാറ്റത്തിനായി സിനിമാതാരങ്ങളെത്തന്നെ ഉപയോഗപ്പെടുത്താൻ ലഹരിമരുന്നു മാഫിയകളെ പ്രേരിപ്പിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. രാഗിണിയുടെ കാറിലും മയക്കു മുരുന്നു കടത്തിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

മോഹൻലാലിന്റെ 'കാണ്ഡഹാറിലും', മമ്മൂട്ടിയുടെ 'ഫേസ് ടു ഫേസിലും' അടക്കം 25ലേറെ ചിത്രങ്ങങ്ങളിൽ വേഷമിട്ട രാഗിണി ദ്വിവേദിയെ ബംഗലൂരു മയക്കുമരുന്നു കേസൽ കടുക്കിയത് നിശാപാർട്ടികളും വഴിവിട്ട സൗഹൃദങ്ങളും തന്നെയാണെന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്. ഇയിടെയായി സിനിമകളും മോഡലിങ്ങും കുറഞ്ഞതോടെ അവർ മയക്കുമരുന്ന് സിനിമാക്കാർക്ക് എത്തിക്കുന്ന കണ്ണിയായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം.

പൊതുവെ എല്ലാവരുമായി നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്ന, അറിയപ്പെടുന്ന മോഡലും ആങ്കറും കൂടിയായ രാഗിണിയെന്ന മുപ്പതുകാരിയെ നിശാ പാർട്ടികളിലേക്ക് കൂട്ടിക്കൊണ്ടുപോയത് ബോയ് ഫ്രണ്ടാണത്രേ. അവിടെവെച്ചുണ്ടായ ബന്ധങ്ങളാണ് ഡ്രഗ് ഡീലിലേക്ക് അടക്കം മാറുകയായിരുന്നു. സിനിമാക്കാർക്ക് മയക്കുമരുന്ന് എത്തിച്ചരുന്നതിന്റെ കണ്ണിയായും രാഗിണി പ്രവർത്തിച്ചുവെന്ന നാർക്കോട്ട്ക്ക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തലുകൾ ഞെട്ടലാണ് കന്നഡ സിനിമാലോകത്തും ഉണ്ടാക്കിയത്. കഴിഞ്ഞ മൂന്നാലുവർഷമായി സിനിമയും മോഡലിങ്ങും ഇവർക്ക് കുറവാണ്. അങ്ങനെ വന്നപ്പോൾ കാമുകനുമായി ചേർന്ന് ഉണ്ടാക്കിയ ബിസിനസ് ആണിതെന്നു ചില കന്നഡ പത്രങ്ങൾ പറയുന്നുണ്ട്. ഇതോടെ രാഗിണിയുമായി ബന്ധമുള്ള നടീ നടന്മാരും സംവിധായകരും ഒരുപോലെ ഭീതിയിലാണ്. നാളെ ആരെ ചോദ്യം ചെയ്യും എന്ന ഭീതിയാണ് എവിടെയും എന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്.

നഗരത്തിലെ മുന്തിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവർക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.ഓഗസ്റ്റ് 21നാണ് കന്നഡ ചലച്ചിത്രമേഖലയിലെ കലാകാരന്മാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെന്ന് സംശയിക്കുന്ന സംഘത്തെ എൻസിബി അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു സംസ്ഥാനത്തെ സെലിബ്രിറ്റികളുടെയും മോഡലുകളുടെയും പേരുകൾ ഉൾക്കൊള്ളുന്ന ഡയറി കണ്ടെടുത്തിരുന്നു. തുടർന്ന് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് നടന്മാർക്കെതിരേ രംഗത്തെത്തിയിരുന്നു. വെടിയേറ്റുമരിച്ച ആക്റ്റീവിസ്റ്റ് ഗൗരിലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത് ലങ്കേഷ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രജിത് ലങ്കേഷിൽ നിന്നു പൊലീസ് തെളിവ് എടുത്തിരുന്നു. മയക്കുമരുന്ന് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ അഭിനേതാക്കളെയും കലാകാരന്മാരെയും മോഡലുകളെയും സിസിബി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും അറിയുന്നുണ്ട്.

രാഗിണിയെ ബംഗലൂരുവിൽ അവർ താമസിക്കുന്ന അപ്പാർട്ടുമെന്റിൽ നിന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.പൊലീസുമായി ആദ്യം നടി സഹകരിച്ചരുന്നില്ല. ആരെങ്കിലും നൈറ്റ് പാർട്ടിയിൽ പങ്കെടുത്തതിനെ എങ്ങിനെയാണ് മയക്കുമരുന്നുമായി ബന്ധിപ്പിക്കുക എന്ന് നടി ആരാഞ്ഞു. നാലു മണിക്കൂറോളം അപ്പാർട്ട്മെന്റ് അരിച്ചുപെറുക്കിയ പൊലീസ് കഞ്ചാവ് നിറച്ച സിഗരറ്റുകൾ കണ്ടെടുത്തു. അനുനയ വഴികൾ തേടിയിട്ടും നടി തനിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നതിൽ ഉറച്ചുനിന്നു .കൈയോടെ പിടകൂടിയിട്ടും അവർക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. നടി പുറത്തുവരുന്നത് കാത്തുനിന്ന മാധ്യമ സംഘത്തിനു നേരെ അവർ കൈവീശി സംസാരിച്ചു. പൊലീസ് വിലക്കിയിട്ടും അത് തുടർന്നു.

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അറസ്റ്റ് നടി സഞ്ജന ഗൽറാണി കന്നഡയിലെ മാദകത്തിടമ്പ് എന്നപേരിലാണ് അറിയപ്പെടുന്നത്. ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രാവിലെ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സേർച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നൽകിയിരുന്നത്പക്ഷെ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. തുടർന്നായിരുന്നു റെയ്ഡ്. വീട്ടിൽ നിന്ന് ലാപ്‌ടോപ്പുകളും സ്മാർട്ട്‌ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.ലഹരി പാർട്ടികൾ സംഘടിപ്പിച്ചതിന് നേരത്തെ അറസ്റ്റിലായ രാഹുൽ ഷെട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടിയെ കസ്റ്റഡിയിലെടുത്തത്.

കന്നഡയിൽ കൂടാതെ മലയാളം തെലുങ്ക് തമിഴ് സിനിമകളിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ മുൻനിര നടിയാണ് സഞ്ജന ഗൽറാണി. കസനോവ, ദ കിങ് ആൻഡ് കമ്മീഷണർ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകൾ. നടി നിക്കി ഗൽറാണിയുടെ സഹോദരികൂടിയാണ്.ഇന്ദിരാ നഗറിലെ നടിയുടെ വീട്ടിൽ രാവിലെ പരിശോധന നടത്തിയതിന് പിന്നാലെയാണ് സിസിബി നടിയെ കസ്റ്റഡിയിലെടുത്തത്.ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. നേരത്തെ പിടിയിലായ മൂന്നാംപ്രതി വിരേൻ ഖന്നയുടെ വീട്ടിലും പൊലീസ് ഇന്ന് റെയ്ഡ് നടത്തി.2006 ൽ ഒരു കഥ സെയ്വാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സഞ്ജന ഗൽറാണി സിനിമ രംഗത്ത് എത്തിയത്2006 ൽ തന്നെ ഹണ്ട ഹെണ്ടതി എന്ന ചിത്രം ഏറെ വിവാദം ഉണ്ടാക്കി. ഹിന്ദി ചിത്രം മർഡറിന്റെ റീമേക്കായിരുന്നു ഈ ചിത്രം. ഇതിലെ ഗ്ലാമർ രംഗങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചതാണ്.

തെന്നിന്ത്യയിലെ വിവിധ ഭാഷയിലെ ചിത്രങ്ങളിൽ ഗസ്റ്റ് ഡാൻസറായി ഗാന രംഗങ്ങളിൽ പ്രത്യേക്ഷപ്പെടാറുണ്ട് സഞ്ജന. ഇന്ത്യയിലും വിദേശത്തുമുള്ള താരനിശകളിലും മറ്റും പങ്കെടുത്തിട്ടുണ്ട്‌സോഷ്യൽ മീഡിയയിൽ സജീവമായ സഞ്ജന, നിരോധിക്കും വരെ ടിക്ടോക്കിലെ പ്രമുഖ സെലബ്രൈറ്റികളിൽ ഒരാളായിരുന്നു. ഇൻസ്റ്റഗ്രാമിലും ഇവർക്ക് ഏറെ ആരാധകരുണ്ട്.

ചൊവ്വാഴ്ച സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രശസ്ത താരം സഞ്ജന ഗൽറാണി വിരേൻ ഖന്ന നടത്തുന്ന നിശാപാർട്ടികളിലെ മിന്നും താരമായിരുന്നു. രാഗിണിയെ പോലെ സഞ്ജനയെയും ലഹരി മാഫിയ കാരിയറായി ഉപയോഗിച്ചിട്ടുണ്ടോയെന്നും സെൻട്രൽ ക്രൈംബാഞ്ച് പരിശോധിക്കുകയാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ലഹരിമരുന്ന് വിതരണ കേന്ദ്രമായി ബെംഗളൂരു മാറിക്കഴിഞ്ഞു, ഇതു തന്നെയാണ് ബെംഗളൂരു നഗരത്തിൽ സുലഭമായി ലഹരിമരുന്നുകൾ ലഭ്യമാകാനുള്ള കാരണവും ബെംഗളൂരു പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ബെംഗളുരു നഗരത്തിൽ കുറച്ചുകാലം മുൻപ് വരെ യഥേഷ്ടം ലഭ്യമായിരുന്ന ലഹരിയായിരുന്നു കഞ്ചാവ്. ഇന്ന് കഞ്ചാവിന്റെ സ്ഥാനം കൊക്കെയ്ൻ അടക്കമുള്ള മറ്റു ലഹരി വസ്തുക്കൾ കയ്യടക്കിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കർണാടകയിലെ കൊക്കെയിന്റെ ഉപയോഗം ഇരട്ടിയായി വർധിച്ചെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഗുണനിലവാരം അനുസരിച്ച് ഗ്രാമിന് 6000 രൂപ മുതൽ 12000 രൂപ വരെയാണ് വില ഈടാക്കുന്നത്. ഉയർന്ന വിലയുള്ളതിനാൽ സമ്പന്നരുടെ നിശാപാർട്ടികളിലാണ് കൊക്കെയ്ൻ ഉപയോഗം അധികവും. കുടക്, ചിക്കമംഗലൂരു അടക്കമുള്ള പ്രദേശങ്ങളിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും നിരവധിയായി ലഹരി പാർട്ടികൾ സംഘടിപ്പിക്കപ്പെടാറുണ്ടെന്നാണ് ബെംഗളൂരു പൊലീസ് പറയുന്നത്. പല സൂപ്പർ താരങ്ങളും ഇത്തരം ലഹരി പാർട്ടികളിലെ നിത്യസാന്നിധ്യവുമാണ്.

2015-16 വർഷത്തിൽ ഹെറോയിൻ, കറുപ്പ്, കഞ്ച് ഹാഷിഷ്, മോർഫിൻ, എഫെഡ്രിൻ, പോപ്പി ഹസ്‌ക് എന്നിവയുൾപ്പെടെ 500 കിലോഗ്രാം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെങ്കിൽ ഇപ്പോൾ അത് 1,500 മുതൽ 2,000 വരെ കിലോയാണ്. ലഹരിമരുന്നു കേസുകളുടെ എണ്ണത്തിലും വൻ വർധനയുണ്ട്. 2019 ൽ 286 കേസായിരുന്നു. ഇന്ന് അത് 786 ആണ്. മുംബൈ, ചെന്നൈ, ഗോവ തുടങ്ങിയ നഗരങ്ങളിൽനിന്ന് വിദേശികളാണ് കൊക്കെയ്ൻ എത്തിക്കുന്നത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ എന്നതുകൊണ്ടു തന്നെയാണ് സിനിമാതാരങ്ങൾ കാരിയർമാരായി എത്തുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.