നെന്മാറ: ഇനി അവർ ഒരുമിച്ച് താമസിക്കും. മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചു കളയും. അയൽവാസിയായ യുവതിയെ സ്വന്തമാക്കി ആരും കാണാതെ യുവാവ് സ്വന്തം വീട്ടിൽ സംരക്ഷിച്ചത് പത്തുവർഷമായിരുന്നു. ഒടുവിൽ ക്ലൈമാക്‌സ് എത്തി. അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകൾ സജിതയെ (28) വീട്ടിൽ ഇത്രയും കാലം ഒളിപ്പിച്ചത്.

2010 ഫെബ്രുവരിയാണ് സംഭവങ്ങളുടെ തുടക്കം. 24കാരനായ റഹ്മാൻ 18കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. സജിത വീടുവിട്ടിറങ്ങി റഹ്മാന്റെയടുത്തെത്തി. ചെറിയ വീട്ടീൽ ശൗചാലയം പോലുമില്ലാത്ത മുറിയിലാണ് റഹ്മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ യുവതി ഇത്രയും കാലം താമസിച്ചത്. യുവാവ് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും.

ജനലിന്റെ പലക നീക്കിയാൽ പുറത്തുകടക്കാൻ കഴിയുന്ന സംവിധാനവുമുണ്ട്. ഇതുവഴി ഭക്ഷണമെത്തിക്കും. രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്. സജിതയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് റഹ്മാനെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു. പക്ഷേ പൊലീസിന് ഒന്നും കിട്ടിയില്ല.

ഇലക്ട്രീഷ്യനായ റഹ്മാൻ ഇക്കഴിഞ്ഞ മാർച്ചിൽ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. വിത്തിനശേരിയിൽ വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഈ പരാതിയാണ് നിർണ്ണായകമായത്.

ലോക്ക് ഡൗണിനിടെ സഹോദരൻ നെന്മാറയിൽ വച്ച് അവിചാരിതമായി റഹ്മാനെ കണ്ടു. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ റഹ്മാനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂർ കോടതിയിൽ ഹാജരാക്കി. റഹ്മാനൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു.

അങ്ങനെ ഇനി ഇരുവരും എല്ലാവരും അറിഞ്ഞുള്ള ജീവിതത്തിലേക്ക് കടക്കുകയാണ്. രണ്ട് മതത്തിൽ പെട്ടവരായിരുന്നു റഹ്മാനും സജിതയും. അതുകൊണ്ട് തന്നെ കല്യാണം കഴിച്ചാൽ വീട്ടുകാർ പ്രശ്‌നമുണ്ടാക്കുമെന്ന് ഇരുവരും ഭയന്നിരുന്നു. അതുകൊണ്ടാണ് രണ്ടു പേരും ആരും അറിയാതെ പത്തുകൊല്ലം രഹസ്യമായി ജീവിച്ചത്.