മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രാഹുൽ ദ്രാവിഡ് എത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമം.ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) തലപ്പത്തേക്ക് ദ്രാവിഡ് വീണ്ടും അപേക്ഷ സമർപ്പിച്ചതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തിരശീല വീണത്. നിലവിൽ എൻ.സി.എ തലവനായിരുന്ന ദ്രാവിഡിന്റെ രണ്ടു വർഷ കാലാവധി അടുത്തിടെ അവസാനിച്ചതോടെയാണ് ബി.സി.സിഐ വീണ്ടും അപേക്ഷ ക്ഷണിച്ചത്. എന്നാൽ ദ്രാവിഡ് മാത്രമാണ് ഇതുവരെ ഈ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

യുവതാരങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിൽ ദ്രാവിഡ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പരിക്കേൽക്കുകയും ഫോം ഔട്ടാകുകയും ചെയ്യുന്ന താരങ്ങൾക്ക് ടീമിലേക്ക് തിരിച്ചെത്താനുള്ള വഴിയാണ് എൻസിഎ.ഇത് കൂടി പരിഗണിച്ച് തൽസ്ഥാനത്തേക്ക് വീണ്ടും ദ്രാവിഡിനെ തന്നെ പരിഗണിക്കാനാണ് സാധ്യത.

അടുത്തിടെ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ബിസിസിഐ നിയമിച്ചതും ദ്രാവിഡിനെയായിരുന്നു.പ്രതിസന്ധി ഘട്ടങ്ങളിൽ ടിമിനെ കളത്തിലിറക്കി ദ്രാവിഡ് ഏവരുടെയും പ്രശംസ നേടിയിരുന്നു. ഇതോടെയാണ് ശാസ്ത്രി സ്ഥാനമൊഴിഞ്ഞാൽ ദ്രാവിഡ് ആ സ്ഥാനത്തെത്തുമെന്ന് ആരാധകർ കണക്ക് കൂട്ടിയത്.

ഈ വർഷത്തെ ട്വന്റി 20 ലോകകപ്പോടെയാണ് നിവലിലെ പരിശീലകൻ രവിശാസ്ത്രി സ്ഥാനമൊഴിയുക. എൻ.സി.എ തലവനായി ദ്രാവിഡ് അപേക്ഷ സമർപ്പിച്ചതോടെ അദ്ദേഹത്തെ മറികടന്ന് ഇനി ആരും തന്നെ ആ സ്ഥാനത്തെത്താൻ സാധ്യത കുറവാണ്. ബിസിസിഐ വൃത്തങ്ങൾക്കും ദ്രാവിഡിനെ തന്നെയാണ് താത്പര്യം.