കൊൽക്കത്ത: ബീഹാറിലെ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് പശ്ചിമ ബംഗാളിൽ ജയിക്കുമെന്ന് ഉറപ്പുള്ള കുറച്ചു സീറ്റുകളിൽ മത്സരിച്ചാൽ മതിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട് കോൺഗ്രസ് പ്രവർത്തകർ.

അടുത്തവർഷം ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിനൊപ്പം മത്സരിക്കാൻ സീറ്റ് നിർണ്ണയ ചർച്ചയിലാണ് രാഹുലിനോട് ബംഗാളിലെ കോൺഗ്രസ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്. ബീഹാർ തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസ് ബംഗാളിൽ സിപിഎമ്മുമായി ചേർന്ന് മത്സരിക്കുന്ന കാര്യത്തിൽ ഏറെക്കുറെ ധാരണയായിരിക്കുകയാണ്്.

സീറ്റ് നിർണ്ണയ ചർച്ചയുമായി ബന്ധപ്പെട്ട കാര്യത്തിൽ രാഹുൽഗാന്ധി പ്രവർത്തകരുമായി വെള്ളിയാഴ്ച വിർച്വൽ മീറ്റിങ് നടത്തിയപ്പോൾ വിവിധ ആശയങ്ങളാണ് പൊങ്ങി വന്നത്. സിപിഎമ്മുമായി സഖ്യം ചേരുന്നത് ഗുണചെയ്യുമെന്നാണ് പൊതു വിലയിരുത്തലുകളെങ്കിലും സീറ്റ് നിർണ്ണയ കാര്യത്തിൽ വ്യത്യസ്ത സ്വരങ്ങളാണ് ഉയരുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് ഫലം കൂടി വിലയിരുത്തിയായിരിക്കണം സീറ്റുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടതെന്ന് ഒരു വിഭാഗം പറഞ്ഞു.

ബീഹാറിൽ 70 ഇടങ്ങളിൽ മത്സരിച്ചിട്ട് ആകെ കിട്ടിയത് 19 സീറ്റുകൾ മാത്രമായിരുന്നു എന്നത് കണക്കാക്കണമെന്ന് ഒരു വിഭാഗം പറയുമ്പോൾ 2016 ൽ മത്സരിച്ച 92 സീറ്റുകളിൽ തന്നെ ഇത്തവണയും മത്സരിക്കണമെന്ന് മറുവിഭാഗവും പറഞ്ഞു. പാർട്ടിക്ക് നല്ല പിന്തുണയുള്ള ഇടങ്ങൾ കണ്ടെത്തി അവിടെ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന വാദവും ഉയർന്നു. ടിഎംസിയെയും ബിജെപിയെയും തോൽപ്പിക്കാനുള്ള ഒരേയൊരു സാധ്യത കോൺഗ്രസ് സിപിഎം സഖ്യമാണെങ്കിലും സീറ്റ് നിർണ്ണയ ചർച്ചകൾ ഇതുവരെ തുടങ്ങിയിട്ടില്ല എന്നാണ് ബംഗാളിലെ ചില നേതാക്കൾ പറഞ്ഞത്.

ചർച്ചയിൽ ഉയർന്നു വന്ന വിഷയങ്ങൾ സോണിയാഗാന്ധിയെ അറിയിക്കാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 2016 ലും സിപിഎമ്മും കോൺഗ്രസും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ 294 അംഗ നിയമസഭയിൽ ഈ കൂട്ടുകെട്ടിന് നേടാനായത് 76 സീറ്റുകൾ മാത്രമായിരുന്നു. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവർ സീറ്റ് ധാരണയോ സഖ്യമോ ഉണ്ടാക്കിയില്ല. വൻ തോൽവിയും തിരിച്ചടിയും നേരിടുകയും ചെയ്തു. കോൺഗ്രസിന് രണ്ടു സീറ്റുകൾ കിട്ടിയപ്പോൾ സിപിഎമ്മിന് ഒന്നുപോലും കിട്ടിയില്ല.