ന്യൂഡൽഹി:: മഴക്കെടുതിയിൽ കേരളം ഗുരുതര പ്രതിസന്ധി നേരുടന്നതിനിടെ ആശ്വാസ വാക്കുകളുമായി രാഹുൽ ഗാന്ധിയും പ്രിയങ്കയും. സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും വയനാട് എംപി രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു.

കേരളത്തിൽ വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ഇടുക്കി ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ എട്ട് പേർ മരിച്ചു. 19വരെ മഴ തുടരാമെന്നാണ് പ്രവചനം.

അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാൻ ആവശ്യമെങ്കിൽ മോട്ടോർ പമ്പുകൾ ഫയർഫോഴ്സ് വാടകക്ക് എടുക്കണം. ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 20 മുതലാവും ആരംഭിക്കുക.

19 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആ ദിവസം വരെ ശബരിമല തീർത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളിൽ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.