ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് രാഹുലിന്റെ അക്കൗണ്ട് തിരിച്ചു നൽകിയത്. ലോക്ക് ചെയ്ത് ഏഴ് ദിവസമാകുമ്പോഴാണ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നത്. ഡൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് രാഹുലിന്റെ ഐഡി ബ്ലോക്ക് ചെയ്യാൻ ഇടയാക്കിയത്. രാഹുലിന്റെ ട്വീറ്റ് പങ്കുവച്ച അക്കൗണ്ടുകളും നടപടിക്കിരയായിരുന്നു. അങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളും തിരിച്ചു വന്നിട്ടുണ്ട്.

ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരുന്നു ട്വിറ്റർ പ്രതികരണം. ട്വിറ്റർ നടപടിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇന്നലെ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ട്വിറ്റർ ഇന്ത്യൻ ജനാധിപത്യത്തിൽ ഇടപെടുന്നുവെന്ന് വരെ രാഹുൽ പറയുകയുണ്ടായി.

രാഹുൽ ഗാന്ധിക്കു പിന്നാലെ കോൺഗ്രസ് പാർട്ടിയുടെയും നേതാക്കളുടെയും അടക്കം അയ്യായിരത്തോളം അക്കൗണ്ടുകൾക്കാണ് ട്വിറ്റർ വിലക്കേർപ്പെടുത്തിയത്. ട്വിറ്റർ നയത്തിനെതിരെ പ്രതിഷേധിച്ച് നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ ട്വിറ്റർ പ്രൊഫൈലിലെ പേരും ചിത്രവും രാഹുലിന്റേതാക്കി പിന്തുണയറിയിച്ചത്. ഇത്തരത്തിൽ രാഹുലിന്റെ പേരും ചിത്രവും ഉപയോഗിച്ച പല അക്കൗണ്ടുകളുമാണ് ട്വിറ്റർ സ്ഥിരമായി റദ്ദാക്കാൻ തുടങ്ങിയത്.

മറ്റൊരാളുടെ അക്കൗണ്ട് ആണെന്ന് തോന്നിപ്പിക്കുന്നത് ട്വിറ്ററിന്റെ നയമനുസരിച്ച് തെറ്റാണ്. ഇതനുസരിച്ചായിരുന്നു നടപടി. വിലക്കിനു പിന്നാലെയുള്ള റദ്ദാക്കൽ നടപടിയും വൻവിവാദമായി. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുകാരിയുടെ കുടുംബത്തെ രാഹുൽ സന്ദർശിക്കുന്ന ചിത്രം പങ്കുവച്ചതിനാണ് വിലക്ക്. ഇരയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ വിവരം പോസ്റ്റ് ചെയ്തതിന് ദേശീയ ബാലാവകാശ കമ്മിഷൻ ട്വിറ്ററിന് നോട്ടിസ് നൽകിയിരുന്നു.

അതായത് മറ്റൊരാളുടെ പ്രൊഫൈൽ പേരും ചിത്രവും ഉപയോഗിക്കുമ്പോൾ ആ വ്യക്തിയുമായി ഈ അക്കൗണ്ട് ബന്ധപ്പെട്ടുകിടക്കുന്നില്ലെന്ന് പ്രൊഫൈലിൽ വ്യക്തമാക്കിയില്ലെങ്കിൽ നിങ്ങളുടെ പ്രൊഫൈൽ നീക്കം ചെയ്യപ്പെടാം. മറ്റൊരു വ്യക്തി അല്ലെങ്കിൽ ബ്രാൻഡ് ആയി തെറ്റിദ്ധരിപ്പിക്കുകയാണെന്ന പേരിൽ സ്ഥിരമായി റദ്ദാക്കാം.