കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ യാത്ര ചെയ്തും സംവദിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.കൊല്ലം തങ്കശേരി കടപ്പുറത്താണ് അദ്ദേഹം മത്സ്യത്തൊഴിലാളികളുമായി സംവദിച്ചത്. ദിനംപ്രതി വർധിക്കുന്ന ഇന്ധനവില മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കിയെന്ന് രാഹുൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ടു പോകുന്നത് മറ്റ് ചിലരാണെന്നും രാഹുൽ പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക മന്ത്രാലയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. മത്സ്യത്തൊഴിലാളികൾക്കായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രത്യേക വകുപ്പ് രൂപീകരിക്കും. മത്സ്യത്തൊഴിലാളികൾക്ക് മേൽ ചുമത്തുന്ന നികുതിയിൽ 5 ശതമാനം ഇളവ് അനുവദിക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന പ്രകടനപത്രിക തയാറാക്കും. മത്സ്യത്തൊഴിലാളികളുമായി കോൺഗ്രസ് നേതാക്കൾ സംവദിക്കും. കേരളത്തിലെ മത്സ്യസമ്പത്ത് ഇല്ലാതാക്കുന്നതിന് താൻ സാക്ഷിയാണെന്നും രാഹുൽ വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയപ്പോഴാണ് യാഥാർഥ്യം മനസിലായത്. മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തെ താൻ ആരാധിക്കുന്നു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. മത്സ്യത്തൊഴിലാളികൾക്കൊപ്പം പ്രവർത്തിക്കാൻ താനുണ്ടാകുമെന്നും രാഹുൽ ഉറപ്പ് നൽകി.

രാവിലെ മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി കടൽ യാത്ര നടത്തിയിരുന്നു. പുലർച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരു മണിക്കൂറോളം കടലിൽ ചെലവിട്ട രാഹുൽ കരയിൽ മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാനാണ് അവർക്കൊപ്പം രാഹുൽ കടൽയാത്ര നടത്തിയത്.

പുലർച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുൽ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുൽ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാൽ എംപി ഉൾപ്പെടെയുള്ളവർ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ തീരദേശ മേഖലയിൽ സജീവമാക്കാനും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.