തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുൽ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. രാഹുലിനെ പരിഹസിച്ച് 'കാശ് അണ്ണൻ തരും' എന്ന് ക്യാപ്ക്ഷനോടെ സിപിഎം നേതാവ് പി.ജയരാജൻ വാർത്ത ഷെയർ ചെയ്തിരുന്നു. ദേശാഭിമാനി വാർത്തയാണ് ജയരാജൻ ഫേസ്‌ബുക്കിൽ ഷെയർ ചെ്യ്തത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം.

ഇക്കഴിഞ്ഞ ഫൈബ്രുവരിയിൽ കൊല്ലത്തെത്തിയ രാഹുൽ താമസിച്ചിരുന്ന കൊല്ലം ബീച്ച് ഓർക്കുട്ടിൽ വാടക ഇനത്തിൽ ആറ് ലക്ഷം രൂപയോളം നൽകാനുണ്ടെന്ന് ഇതിനകം പരാതി ലഭിച്ചിട്ടുണ്ട്. രാഹുൽ താമസിച്ചിരുന്നഹോട്ടലിൽ ഒരുവിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയ ചില കോൺഗ്രസുകാരോട് മാനേജർ പണം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാഹുൽ ഗാന്ധിയുടെ വാടക പോലും നൽകാതിരുന്ന സംഭവം മനോവിഷമമുണ്ടാക്കിയെന്ന് പറഞ്ഞ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ പരസ്യവിമർശനവുമായാണ് രംഗത്തെത്തിയത്. ഹോട്ടൽ വാടക നൽകാത്ത സംഭവം ജില്ലാ നേതൃത്വം ചർച്ചചെയ്തിരുന്നു. കോൺഗ്രസ് അനുഭാവിയായ മുഹമ്മദ് മുബാറക്ക് മുസ്തഫ എന്നയാൾ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിഷയം പുറത്തറിയുന്നത്.

രാഹുൽ മാങ്കൂട്ടത്തിന്റെ മറുപടി ഇങ്ങനെ

പി. ജയരാജൻ സഖാവെ,

കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്. ഏത് ചേച്ചി ആണെന്നറിയുമോ? ബിന്ദു ചേച്ചി, കൊല്ലം ഡി.സി.സി പ്രസിഡന്റ്.രാവിലെ മുതൽ സഖാക്കൾ പ്രചരിപ്പിച്ച ഒരു വാർത്തയുണ്ട്, 'രാഹുൽ താമസിച്ച ഹോട്ടലിന്റെ വാടക നല്കിയില്ല''. പത്രം ഏതാണെന്ന് അന്വേഷിക്കണ്ട, നേര് നേരത്തെ അറിയിക്കുന്ന പത്രം തന്നെ. ആ പത്രത്തിൽ കോൺഗ്രസ്സിനെ പറ്റി സത്യസന്ധമായ ഒരു വാർത്ത വരണം എന്ന വാശി എനിക്കില്ല. മാത്രമല്ല ദേശാഭിമാനി കോൺഗ്രസ്സിനെ പറ്റി നല്ലത് എഴുതിയാൽ കോൺഗ്രസ്സ് എന്തോ തെറ്റ് ചെയ്തു എന്ന് വേണം അനുമാനിക്കുവാൻ.

ആ പത്ര കട്ടിങ് കിട്ടിയ പാടെ, യുക്തിയും ബുദ്ധിയും എകെജി സെന്ററിൽ പണയം വെച്ച സകല സൈബർ സിഐടിയു തൊഴിലാളികളും 'കാശ് അണ്ണൻ തരും' എന്ന തലക്കെട്ടിൽ വെച്ചു കാച്ചി. എന്നാൽ പി. ജയരാജനും ആ വ്യാജ വാർത്ത ഷെയർ ചെയ്തപ്പോഴാണ്, അവരുടെ നേതൃത്വത്തിന്റെയും ബോധരാഹിത്യം മനസ്സിലായത് (പണ്ട് ബോധം പോയ സംഭവം വെച്ച് പറഞ്ഞതല്ലാ).

സംഭവം അറിഞ്ഞ് ഞാൻ കൊല്ലം ഡിസിസി പ്രസിഡന്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ആ പണം അവർ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാർക്ക് കൊടുത്തുവെന്നാണ്. എന്നിട്ട് അതിന്റെ ഡീറ്റെയിൽസ് എനിക്ക് അയച്ചു തരുകയും ചെയ്തു.
അപ്പോൾ സത്യത്തിൽ സഖാക്കളുടെ പ്രശ്‌നം എന്താണ്?ഹോട്ടൽ ബില്ല് അല്ല, രാഹുൽ ഗാന്ധി കടലിൽ ചാടിയതാണ്. 'കടൽ നാടകം ' എന്നാണ് ഈ വാർത്തയ്ക്കും അവർ ടൈറ്റിൽ കൊടുത്തത്. രാഹുൽ കടലിൽ ചാടിയതിന്റെ തിരയിളക്കത്തിലെ ഉലച്ചിലിൽ നിന്ന് സിപിഐഎം ഇപ്പോഴും മുക്തമായിട്ടില്ല. കടലിൽ ചാടിയത് രാഹുൽ ആണെങ്കിലും, നനഞ്ഞ് തണുത്ത് വിറച്ചത് സഖാക്കളാണ്.

നിങ്ങൾക്കതിൽ ഇത്ര വിഷമം ഉണ്ടെങ്കിൽ ആ പ്രകാശ് കാരാട്ടിനോടോ, യച്ചൂരിയോടോ കടലിൽ ചാടുവാൻ പറയുക. അത് നടന്നില്ലെങ്കിൽ വിജയനോട് വല്ല സ്വിമ്മിങ് പൂളിലും ചാടാൻ പറയുക, എന്നിട്ടത് പസഫിക് സമുദ്രമാണെന്ന് തള്ളി മറിക്കുക.

മേൽപ്പറഞ്ഞ ഒന്നും നടന്നില്ലെങ്കിൽ പറ്റുന്ന ഒരു കാര്യമുണ്ടായിരുന്നു, ദേശാഭിമാനിയുടെ പുതിയ പത്രാധിപർ കോടിയേരിയുടെ മകനുണ്ടല്ലോ, നിങ്ങളുടെ കൂട്ടത്തിൽ കടലിൽ കുളിക്കാനറിയുന്ന 'കൊച്ച് കോടിയേരി ' അയാളിപ്പോൾ, ബാഗ്ലൂർ ജയിലിൽ തിരയെണ്ണി കിടക്കുകയല്ലായിരുന്നെങ്കിൽ, അയാളോടെങ്കിലും പറയാമായിരുന്നു കടലിൽ ചാടുവാൻ. ഹോട്ട് ഡോഗ് എന്നാൽ 'ചത്ത പട്ടി ' ആണെന്നും, സാൾട്ട് മാംഗോ ട്രീയാണ് ഉപ്പുമാവ് എന്ന് ദേശാഭിമാനി എഴുതുമ്പോൾ അത് കണ്ണടച്ച് വിശ്വസിക്കുന്ന സഖാക്കൾ ഉള്ളിടത്തോളം കാലം ആ പത്രം നിലനില്ക്കും...