തിരുവനന്തപുരം: കെ രാധാകൃഷ്ണനെ ദേവസ്വം വകുപ്പ് മന്ത്രിയാക്കിയതിനെ ചരിത്രനിമിഷമെന്നും ആദ്യസംഭവമെന്നുമൊക്കെ പോസ്റ്റിടുന്ന സഖാക്കൾക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.ശ്രീ കെ രാധാകൃഷ്ണൻ ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയായതിനെ ചരിത്രത്തിലെ ആദ്യ നിമിഷമെന്ന് പറയുന്ന അല്പജ്ഞാനികളെ ചില പേരുകൾ അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർമ്മിപ്പിക്കാം, വെള്ള ഈച്ചരൻ, കെ. കെ ബാലകൃഷ്ണൻ, ദാമോദരൻ കാളാശേരി.

കോൺഗ്രസ് നേതാവ് കെ. കെ ബാലകൃഷ്ണൻ ചേലക്കരയുടെ ജനപ്രതിനിധിയായിരിക്കുമ്പോഴാണ് ദേവസ്വം വകുപ്പിന്റെ മന്ത്രിയായത്.ഇന്ന് അതേ ചേലക്കരയിൽ നിന്നാണ് കെ.രാധാകൃഷ്ണനും ജയിച്ച് മന്ത്രിയാകുന്നത്. പറഞ്ഞ് വന്നത് കോൺഗ്രസ്സ് 4 പതിറ്റാണ്ടപ്പുറത്ത് ചെയ്ത വിപ്ലവമാണ്, പിണറായിയും പാർട്ടിയും ഇന്ന് ചെയ്തതെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ മറുപടി.

ബാബുവിന്റെ വീട്ടിലെ പട്ടിയാകാനാണ് ആഗ്രഹമെന്ന് പറഞ്ഞ കെ ആർ നാരായണനെ ഇന്ത്യയുടെ പ്രഥമ പൗരനായി കൈ പിടിച്ചെത്തിച്ച പാർട്ടിയുടെ പേര് കോൺഗ്രസ്സെന്നാണ്. മീരാ കുമാറിനെ ലോക്‌സഭാ സ്പീക്കറാക്കിയും അത്തരം മാറ്റങ്ങളുടെ തുടർച്ച ഉറപ്പ് വരുത്തി. സിപിഐഎം പോളിറ്റ് ബ്യൂറോ പോലെ ദളിതനെ അനുവദിക്കാതിരുന്ന വൈക്കത്ത് നടവഴികളിലും, ഗുരുവായൂർ അമ്പലനടയില സത്യഗ്രഹ സമരത്തിന് നേതൃത്വം നടത്തിയതും കോൺഗ്രസ്സാണ്. പിന്നീട് ദളിതരെ ആ ഗുരുവായൂരിൽ ദേവസ്വം പ്രസിഡന്റുമാക്കി കോൺഗ്രസ്സ് എന്നും രാഹുൽ സമർത്ഥിക്കുന്നു.

പാർട്ടിക്കുള്ളിലെ അയിത്തം നിങ്ങൾ ഇന്ന് നീക്കിയതിൽ സന്തോഷം. ഇനി ആ അയിത്തം മാറേണ്ടത് പോളിറ്റ് ബ്യൂറോയിലാണ്, സഖാവ് എകെ ബാലനിലൂടെ അതും പരിഹരിക്കുക എന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം


വിമാനം ആദ്യമായി കണ്ടു പിടിച്ചത് റൈറ്റ് സഹോദരന്മാരാണ്, അതും 1903ൽ. 2021 മെയ് 19ന് ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നയൊരാൾ താനാണ് വിമാനം കണ്ട് പിടിച്ചതെന്ന് പറയുന്നതിന്നെ അല്പത്തരമെന്നും, വിവരക്കേടെന്നും അല്ലെ പറയുക?

ശ്രീ കെ രാധാകൃഷ്ണൻ ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയായതിനെ ചരിത്രത്തിലെ ആദ്യ നിമിഷമെന്ന് പറയുന്ന അല്പജ്ഞാനികളെ ചില പേരുകൾ അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർമ്മിപ്പിക്കാം, വെള്ള ഈച്ചരൻ, കെ. കെ ബാലകൃഷ്ണൻ, ദാമോദരൻ കാളാശേരി.

1970ൽ തൃത്താലയിൽ നിന്നും 1977ൽ വണ്ടൂരിൽ നിന്നും നിയമസഭയിലെത്തിയ കോൺഗ്രസ് നേതാവ് വെള്ള ഈച്ചരൻ കോൺഗ്രസ് പ്രതിനിധിയായി അച്ചുതമേനോൻ സർക്കാറിൽ ദേവസ്വം മന്ത്രിയായിരുന്നു. അതെ മന്ത്രി സഭയിൽ തന്നെ ദാമോദരൻ കാളാശേരിയും ദേവസ്വം മന്ത്രിയായി.

കോൺഗ്രസ് നേതാവ് കെ. കെ ബാലകൃഷ്ണൻ ചേലക്കരയുടെ ജനപ്രതിനിധിയായിരിക്കുമ്പോഴാണ് ദേവസ്വം വകുപ്പിന്റെ മന്ത്രിയായത്.

ഇന്ന് അതേ ചേലക്കരയിൽ നിന്നാണ് കെ.രാധാകൃഷ്ണനും ജയിച്ച് മന്ത്രിയാകുന്നത്. പറഞ്ഞ് വന്നത് കോൺഗ്രസ്സ് 4 പതിറ്റാണ്ടപ്പുറത്ത് ചെയ്ത വിപ്ലവമാണ്, പിണറായിയും പാർട്ടിയും ഇന്ന് ചെയ്തത്. ആ അയിത്തം നിങ്ങൾ ഇന്ന് നീക്കിയതിൽ സന്തോഷം. ഇനി ആ അയിത്തം മാറേണ്ടത് പോളിറ്റ് ബ്യൂറോയിലാണ്, സഖാവ് എകെ ബാലനിലൂടെ അതും പരിഹരിക്കുക.

തന്റെ പട്ടിണി കൊണ്ട്,ബാബുവിന്റെ വീട്ടിലെ പട്ടിയാകാനാണ് ആഗ്രഹമെന്ന് പറഞ്ഞ കെ ആർ നാരായണനെ ഇന്ത്യയുടെ പ്രഥമ പൗരനായി കൈ പിടിച്ചെത്തിച്ച പാർട്ടിയുടെ പേര് കോൺഗ്രസ്സെന്നാണ്. മീരാ കുമാറിനെ ലോക്‌സഭാ സ്പീക്കറാക്കിയും അത്തരം മാറ്റങ്ങളുടെ തുടർച്ച ഉറപ്പ് വരുത്തി.

സിപിഐഎംപോളിറ്റ് ബ്യൂറോ പോലെ ദളിതനെ അനുവദിക്കാതിരുന്ന വൈക്കത്ത് നടവഴികളിലും, ഗുരുവായൂർ അമ്പലനടയില സത്യഗ്രഹ സമരത്തിന് നേതൃത്വം നടത്തിയതും കോൺഗ്രസ്സാണ്. പിന്നീട് ദളിതരെ ആ ഗുരുവായൂരിൽ ദേവസ്വം പ്രസിഡന്റുമാക്കി കോൺഗ്രസ്സ്.

അത് പഴയ കാര്യമെന്ന് പറയുന്നവരോട് മല്ലികാർജുന ഗാർഗെയെന്ന ദളിത് നേതാവിനെ പ്രതിപക്ഷ നേതാവാക്കിയതും അതിനു മുൻപ് സുപ്രധാനമായ റെയിൽവേ മന്ത്രി സ്ഥാനം നൽകിയ പാർട്ടിയാണ് കോൺഗ്രസ്.

രാധാകൃഷ്ണനിലേക്ക് മടങ്ങി വരാം, മന്ത്രിസഭയിൽ സീനിയറായ, പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായ കെ.രാധാകൃഷ്ണന് ദേവസ്വം നൽകിയതിനെ വിപ്ലവമായി വാഴ്‌ത്തുന്നവരോട് ,ദേവസ്വം വകുപ്പിൽ ഒരു മന്ത്രിക്കും തന്റെ ഭാവനകൾ ഉപയോഗിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. താരതമ്യേന ജൂനിയേഴ്‌സിനു നല്കിയ വ്യവസായമോ, ധനകാര്യമോ, പൊതുമരാമത്തോ, വിദ്യാഭ്യാസമോ അദ്ദേഹത്തിന്  നൽകാവുന്നതാണല്ലോ? എന്തേ നൽകിയില്ല.

പട്ടികജാതി വകുപ്പിന് കൂടുതൽ പ്രാധാന്യം നൽകുവാൻ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുക എന്ന വിപ്ലവം നടത്തിയ ഒരാളുണ്ട് ചരിത്രത്തിൽ, സാക്ഷാൽ കെ കരുണാകരൻ.

അത്തരം പരിഷ്‌കാരത്തിന് പിണറായി തയ്യാറാണോ..?

നിയമസഭയിലെ കൂടുതൽ ദളിത്എംഎൽഎ മാരെ എല്ലാക്കാലവും സ്വന്തമാക്കിയിട്ട്, ഈ സഭയിൽ പോലും 99 ൽ 13 ദളിത് എംഎൽഎ മാർ സ്വന്തമായി ഉണ്ടായിട്ട് ഒരൊറ്റ ദളിതനെ മാത്രം മന്ത്രിയാക്കിയിട്ട് നവോത്ഥാന വിപ്ലവം എന് പറയാൻ ചില്ലറ തൊലിക്കട്ടി പോരാ...