ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയും യുപിയിലെ ലഖിംപൂർ ഖേരിയിലേക്ക്. പ്രിയങ്കയെ അടക്കം പ്രതിപക്ഷ നേതാക്കളെ എല്ലാം പൊലീസ് തടയുന്ന പശ്ചാത്തലത്തിലാണ് രാഹുലും കൂടി അവിടേക്ക് പോകുന്നത്. ഞായറാഴ്ചത്തെ അക്രമത്തിൽ, എട്ട് പേരാണ് കൊല്ലപ്പെട്ടത്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തിന് അനുമതി തേടിയാണ് കോൺഗ്രസ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്. പ്രിയങ്കയുടെ അറസ്റ്റിന് കാരണമോ, ന്യായീകരണമോ ഇല്ലെന്നും കോൺഗ്രസ് പറഞ്ഞു. പ്രിയങ്ക കഴിയുന്ന സീതാപുർ പൊലീസ് കേന്ദ്രത്തിന്റെ പുറത്ത് മെഴുകുതിരി കത്തിച്ചും പന്തം കൊളുത്തിയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. അതേസമയം, അറസ്റ്റ് ചെയ്‌തെന്ന വിവരം ഇതുവരെ പ്രിയങ്ക അറിയിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായി തടങ്കലിലാക്കിയിരിക്കുന്നുവെന്നും കോൺഗ്രസ് പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗികമായ ഒരറിയിപ്പുമില്ലെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. തനിക്ക് വസ്ത്രവുമായി എത്തിയവർക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഇതുവരെയും മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയിട്ടില്ല. നിയമസഹായം തേടാൻ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക അറിയിച്ചു.

30 മണിക്കൂറിലധികം നീണ്ട കരുതൽ തടങ്കലിനൊടുവിലാണ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനാന്തരീക്ഷത്തിന് ഭംഗം വരുത്തിയെന്ന് കുറ്റം ചുമത്തിയാണ് പ്രിയങ്ക ഗാന്ധി, ദിപേന്ദർ സിങ് ഹൂഡ, ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ 11 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു.

മകൻ വാഹനത്തിൽ ഇല്ലായിരുന്നു എന്ന് അജയ് മിശ്ര

ഇതിനിടെ, ലഖിംപൂർ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ അജയ് മിശ്രയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ലഖീംപൂർ സംഭവം എങ്ങനെയുണ്ടായെന്ന് അറിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രംഗത്തെത്തി. കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അജയ് മിശ്രയുടെ പ്രതികരണം. ദൃശ്യങ്ങൾ ആയുധമാക്കിയ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാൽ കർഷകർക്കാർക്കും വെടിയേറ്റില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

പ്രതിഷേധിച്ച് മുന്നോട്ട് പോകുന്ന കർഷകർക്കിയിലേക്ക് ഒരു ജീപ്പും മറ്റൊരു വാഹനവും ഇടിച്ചു കയറ്റുന്നു. പിന്നീട് വാഹനം നിറുത്തി ഒരാൾ ഇറങ്ങി ഓടുന്നു. ഈ ദൃശ്യങ്ങളാണ് കോൺഗ്രസ് നേതാക്കൾ പുറത്തു വിട്ടത്. ദൃശ്യങ്ങൾ യഥാർത്ഥമാണോ എന്ന് പൊലീസ് പ്രതികരിച്ചിട്ടില്ല. വാഹനം ആക്രമിക്കുന്ന സൂചന ഈ ദൃശ്യങ്ങളിൽ ഇല്ല. ദൃശ്യങ്ങൾ പ്രതിപക്ഷത്തിന് ആയുധമായി. ലക്‌നൗവിൽ എത്തിയ പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്തെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

കർഷകർക്ക് ഇടയിലേക്ക് ഇടിച്ചുകയറിയ വാഹനം മഹീന്ദ്ര തങ്ങളുടേതാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര സമ്മതിച്ചിട്ടുണ്ട്. തന്റെ മകൻ വാഹനത്തിൽ ഇല്ലായിരുന്നു. അയാൾ മറ്റൊരു വേദിയിലായിരുന്നു. രാവിലെ 11 മണി മുതൽ വൈകുന്നേരം വരെ ആശിഷ് മിശ്ര മറ്റൊരു പരിപാടി സംഘടിപ്പിക്കുകയായിരുന്നേു. ഇത് സാക്ഷ്യരപ്പെടുത്താൻ ആയിരങ്ങൾ തയ്യാറെന്നും അജയ് മിശ്ര പറഞ്ഞു