ന്യൂഡൽഹി: ഏപ്രിലോടെ മുഴുവൻ പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്താൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ തള്ളി റെയിൽവേ മന്ത്രാലയം. പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി ഒന്നും നിശ്ചയിച്ചിട്ടില്ല എന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിനാണ് രാജ്യമൊട്ടാകെ പാസഞ്ചർ ട്രെയിനുകൾ സർവീസ് നിർത്തിവെച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്നായിരുന്നു നടപടി. അതിനിടെയാണ് ഏപ്രിലോടെ രാജ്യത്തെ മുഴുവൻ പാസഞ്ചർ സർവീസുകളും പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റെയിൽവേ മന്ത്രാലയം രംഗത്തുവന്നത്. പാസഞ്ചർ ട്രെയിനുകളുടെ സർവീസുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി ഒന്നും നിശ്ചയിച്ചിട്ടില്ല എന്ന് റെയിൽവേ മന്ത്രാലയത്തിന്റെ വക്താവ് ട്വീറ്റിൽ അറിയിച്ചു.

നിലവിൽ ട്രെയിൻ സർവീസുകളുടെ എണ്ണം ഘട്ടം ഘട്ടമായി വർധിപ്പിച്ചു വരികയാണ്. 65 ശതമാനത്തിലേറെ സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. ജനുവരിയിൽ മാത്രം 250 ട്രെയിനുകളാണ് വീണ്ടും ഓടി തുടങ്ങിയത്. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി മാത്രമേ തീരുമാനമെടുക്കൂ.ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനും റെയിൽവേ മന്ത്രാലയം അഭ്യർത്ഥിച്ചു.