ന്യുഡൽഹി: യുവ ഗുസ്തി താരം സാഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിംപിക് ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിനെ ജോലിയിൽ നിന്ന് സസ്‌പെൻഡു ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവെ. കൊലപാതകക്കേസിൽ സുശീലിനെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചുവെന്നും താരത്തെ അടിയന്തരമായി സസ്‌പെൻഡു ചെയ്യുകയാണെന്നും വടക്കൻ റെയിൽവെ സിപിആർഒ ദീപക് കുമാർ വ്യക്തമാക്കി.

സുശീലിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങുമെന്നും റെയിൽവെ അറിയിച്ചു. വടക്കൻ റെയിൽവെയിൽ സീനിയർ കമേർഷ്യൽ മാനേജരാണ് സുശീൽ കുമാർ. 2015 മുതൽ അഞ്ച് വർഷമായി ഡൽഹിയിൽ ഡപ്യൂട്ടേഷനിലായിരുന്ന സുശീലിന്റെ ഡപ്യൂട്ടേഷൻ നീട്ടാനുള്ള അപേക്ഷ കഴിഞ്ഞ വർഷം ഡൽഹി സർക്കാർ തള്ളിയിരുന്നു.

മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവിൽ ശനിയാഴ്‌ച്ചയാണ് പഞ്ചാബിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ നടന്ന കൈയാങ്കളിക്കിടെ ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽവെച്ച് സാഗർ കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ സുശീൽ കുമാർ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.അറസ്റ്റ് ഒഴിവാക്കാനായി സുശീൽകുമാർ ഡൽഹി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഒളിവിൽ കഴിയുന്ന സുശീലിനെ പിടികൂടാൻ ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഒടുവിൽ പഞ്ചാബിൽ നിന്നാണ് സുശീൽ കുമാർ അറസ്റ്റിലായത്.