ന്യൂഡൽഹി: റെയിൽവേ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ലോക്സഭയിലായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ഭാഗമായി റെയിൽവേ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ബജറ്റിൽ റെയിൽവേയുടെ പുരോഗതിക്കായി രണ്ടുലക്ഷം കോടി രൂപയാണ് നീക്കിവെച്ചതെന്നും പീയുഷ് ഗോയൽ പറഞ്ഞു.

റെയിൽവേയെ സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മറുപടി. റെയിൽവേയെ സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്നു എന്നതാണ് തങ്ങൾക്ക് എതിരെയുള്ള ആരോപണം. റോഡിലൂടെ സർക്കാർ വാഹനങ്ങൾ മാത്രം ഓടിയാൽ മതിയെന്ന് ഇവർ പറയുന്നില്ല. ഇരുവാഹനങ്ങളും സാമ്പത്തികമായി സഹായിക്കുന്നതുകൊണ്ടാണ് ഇതിനെതിരെ ഒന്നും പറയാത്തത്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റെയിൽവേയിൽ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണം അനുസരിച്ച് റെയിൽവേയുടെ അടിസ്ഥാന സൗകര്യവികസനമേഖലയിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ തുറകളിലും അഭിവൃദ്ധി കൊണ്ടുവരുന്നതിൽ റെയിൽവേ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.