പത്തനംതിട്ട: ചിറ്റാർ ആങ്ങമൂഴിയിൽ വനമേഖലയിൽ രണ്ടിടത്ത് ഉരുൾപൊട്ടിയെന്ന് സംശയം. വീട്ടുമുറ്റത്ത് കിടന്ന കാർ ഒഴുകി പോയി. ആങ്ങമൂഴി കോട്ടമൺ പാറയിലാണ് ഉരുൾ പൊട്ടി നാശനഷ്ടം ഉണ്ടായത്. പ്ലാപ്പള്ളി, തേവർമല വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.

ശനിയാഴ്ച ശനിയാഴ്ച വൈകുന്നേരം 5.15 നാണ് സംഭവം. ശക്തമായ മഴയത്താണ് വനത്തിൽ ഉരുൾ പൊട്ടൽ. കോട്ടമൺപാറ ലക്ഷ്മീഭവനിൽ സഞ്ജയന്റെ വീട്ടുമുറ്റത്ത് ഷെഡിൽ കിടന്ന കാറും പുകപ്പുരയും റബർ റോളറും ഒഴുകി പോയി.

ആങ്ങമൂഴി വനത്തിൽ ഉരുൾപൊട്ടി അടിയാൻകാല തോട്ടിലൂടെയുണ്ടായ മലവെള്ളപാച്ചിലിലാണ് സഞ്ചയന്റെ വീട്ടുമുറ്റത്ത് കിടന്ന കാർ ഒഴുകിപ്പോയത്. ആങ്ങമൂഴി പ്ലാപ്പള്ളി വനത്തിൽ ഉരുൾപൊട്ടി ശങ്കരം തോട്, പാലതടിയാർ തോട്ടിലൂടെ ഒഴുകിയെത്തി.

മലവെള്ളം കോട്ടമൺപാറ പാലത്തിനു മുകളിലൂടെ ഒഴുകി. പാലത്തിനു കേടുപാടുകൾ സംഭവിച്ചു. രാത്രിയും കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്യുകയാണ്.കുറുമ്പന്മൂഴി പനംകുടന്ത വെള്ളച്ചാട്ടത്തിനു സമീപത്തും ഉരുൾപൊട്ടിയതായി സംശയം.