നത്തമഴക്കിടെ ആകാശത്തുനിന്ന് കുതിച്ചെത്തിയ ഒരു കൊള്ളിയാൻ ട്രോളി ബസ്സ് വയറുകളിലൊന്നിൽ ഇടിച്ചപ്പോൾ കണ്ടത് തീമഴ. മെയ് 19 ന് റഷ്യയിലെ സെയിന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ഈ സംഭവം തെരുവിലുണ്ടായിരുന്ന ഒരു സി സി ടി വി കാമറയിൽ പതിഞ്ഞിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കണ്ണഞ്ചിക്കുന്ന അഗ്‌നിവർഷം തെരുവിൽ പതിക്കുന്ന കാഴ്‌ച്ചയാണ് വീഡിയോയിൽ ഉള്ളത്. അതിനൊപ്പം കുടയും ചൂടി ജീവൻ രക്ഷിക്കാൻ പരക്കം പായുന്ന കാൽനടയാത്രക്കാരേയും വീഡിയോയിൽ കാണാം.

തൊട്ടടുത്ത നിമിഷം തന്നെ കനത്ത മഴയും പെയ്യുന്നു. ഭയചകിതരായ നാട്ടുകാർ സ്തംബ്ദരായി ഇക്കാഴ്‌ച്ച കണ്ടുനിൽക്കുന്നതും വീഡിയോയിൽ കാണാം. അതിനിടയിൽ കുടയും ചൂടി പരക്കം പായുന്ന ഒരു വഴിയാത്രക്കാരൻ ഒരു ഇടിമുഴക്കത്തിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഞെട്ടിവിറയ്ക്കുന്നതും വീഡിയോയിൽ കാണാം. ഈ സംഭവം നടന്ന സ്ഥലത്തുനിന്നും തെല്ലുമാറിയുള്ള മറ്റൊരു ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ ഇവിടെ ഒരു വലിയ സ്ഫോടനം നടന്നതായി കാണുന്നുണ്ട്.

ഒരു കൊള്ളിമീൻ ട്രോളി ബസ്സ് വയറിൽ സ്പർശിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശക്തികൂടിയ വൈദ്യൂതി ഡിസ്ചാർജ്ജ് ആകുകയും തത്ഫലമായി സ്ഫോടനം ഉണ്ടാവുകയും ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഏതായാലും ആളപായം ഒന്നും ഉണ്ടായിട്ടില്ല.