ഹൈദരാബാദ്: തമിഴ് സൂപ്പർതാരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ഇന്ന് രാവിലെ രജനീകാന്തിനെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു.

രജനിയുടെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ സെറ്റിൽ എട്ടു പേർക്ക് കോവിഡ് ബാധിച്ചതിനാൽ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഡിസംബർ 22 ന് നടത്തിയ കോവിഡ് പരിശോധനയിൽ രജനിക്ക് നെഗറ്റീവ് ഫലമാണ് ലഭിച്ചത്. അന്നു മുതൽ വീട്ടിൽ ഐസൊലേഷനിലായിരുന്നു താരം.

കോവിഡ് ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നത്. രക്തസമ്മർദ്ദത്തിലെ വ്യതിയാനം ഒഴിച്ചാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനൊന്നുമില്ല. രക്തസമ്മർദ്ദം സാധാരണനിലയിലാകുന്നതോടെ രജനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.