ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഫുൾസ്റ്റോപ്പ്. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് പ്രഖ്യാപിച്ചു രജനീകാന്ത് രംഗത്തെത്തി. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച മക്കൾ നീതി മൻട്രം പിരിച്ചുവിട്ടു. ഈ പ്രസ്താനം ആരാധക കൂട്ടമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അണേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് തമിഴകത്തിൽ തിരിച്ചെത്തിയ ശേഷമാണ് രജനീകാന്ത് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹം ചെന്നൈയിൽ വന്നിറങ്ങിയത്. ആരാധകർ ആവേശകരമായ വരവേൽപ്പും നൽകി. യുഎസിൽ നിന്ന് ഖത്തറിലെത്തി അവിടെ നിന്ന് കണക്ഷൻ ഫ്ലൈറ്റിലാണ് താരം ചെന്നൈയിൽ എത്തിയത്. താരത്തിന് വരവ് അറിഞ്ഞ് നിരവധി ആരാധകരാണ് എയർപോർട്ടിൽ എത്തിയത്. തലൈവാ വിളികളോടെയാണ് ആരാധകർ എതിരേറ്റത്. ആരാധകർക്ക് കൈ വീശി കാട്ടിയും നന്ദി പറഞ്ഞും താരം കാറിൽ കയറി പോവുകയും ചെയ്തു.

കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോകുന്നത്. നാല് വർഷങ്ങൾക്കു മുൻപ് രജനീകാന്തിന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനകൾക്കായായിരുന്നു യാത്ര. പുതിയ ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനിൽ വച്ച് കടുത്ത രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനു പിന്നാലെയാണ് അമേരിക്കയിലേക്ക് പോയത്.

തന്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു. തിരികെ വീണ്ടും അദ്ദേഹം ചെന്നൈയിൽ എത്തിയതോടൊയാണ് രാഷ്ട്രീയ പ്രവേശന അഭ്യൂഹം കൊഴുത്തത്ത. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഷൂട്ടിങ് തിരക്കുകളും അമേരിക്കൻ യാത്രയും മൂലം മൻട്രം പ്രവർത്തകരുമായി ചർച്ചയ്ക്ക് സാധിച്ചില്ലെന്ന് രജനീ നേരത്തെ വ്യക്തമാക്കിയിരുന്നു.

2017 ഡിസംബർ 31നാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അന്ന് തമിഴകത്തെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ, പീന്നീട് കാര്യങ്ങളൊന്നും അധികം മുന്നോട്ടു പോയില്ല. മക്കൾ മൻട്രത്തിന്റെ പ്രവർത്തന മേൽനോട്ടത്തിനായി സംസ്ഥാന തല സമിതി രൂപീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് 68000 ബൂത്തുകളിൽ മക്കൾ മൻട്രം യൂണിറ്റുകൾ ഉണ്ടാക്കാക്കാനും പാർട്ടി നിലവിൽ വരുമ്പോൾ മൻട്രം കമ്മിറ്റികളെ പാർട്ടി യൂണിറ്റുകളാക്കി മാറ്റാമെന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ, കോവിഡ് കാലം എത്തിയതോടെ ഈ പ്രതിക്ഷകളെല്ലാം അസ്ഥാനത്തായി.