ജയ്പുർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളിലേക്ക് രാജസ്ഥാനും. നഗരപ്രദേശങ്ങളിൽ വെകീട്ട് ആറ് മുതൽ രാവിലെ ആറു വരെ കർഫ്യൂ പ്രഖ്യാപിച്ചു. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകീട്ട് അഞ്ചിന് തന്നെ അടച്ചുപൂട്ടും. വെള്ളിയാഴ്ച മുതൽ കർഫ്യൂ പ്രബാല്യത്തിൽ വരും. ഈ മാസം അവസാനം വരെ നിയന്ത്രണം തുടരും.

നേരത്തെ ചില നഗരങ്ങളിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. 
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും പൂർണ്ണമായും അടച്ചിടും. പൊതുച്ചടങ്ങുകളും സംഘടിപ്പിക്കാൻ പാടില്ല. വിവാഹത്തിന് പരമാവധി പങ്കെടുപ്പിക്കാവുന്ന അതിഥികളുടെ എണ്ണം 50 ആണ്. എന്നിവയാണ് മറ്റു നിയന്ത്രണങ്ങൾ.

രാജസ്ഥാനിൽ വ്യാഴാഴ്ച 6000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം രാജസ്ഥാനിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനമായിരുന്നത് ഇപ്പോൾ എട്ട് ശതമാനമായി ഉയർന്നിരിക്കുകയാണ്. രാജസ്ഥാനിൽ ഇതുവരെ മൂവായിരത്തോളം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 7819 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം ഒൻ്പതര ലക്ഷം കടന്നു.നിലവിൽ 54,000പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.

ഉത്തർപ്രദേശിൽ റെക്കോർഡ് രോഗികളാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 20,000ലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 20,510 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരും കോവിഡ് ബാധിച്ചവരിൽ ഉൾപ്പെടുന്നു.