ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന ആരാധകരുടെ ആവശ്യം ഉൾക്കൊണ്ട് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. ഉടൻ സജീവ രാഷ്ട്രീയത്തിൽ പ്രേവേശിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കി.ചെന്നൈയിൽ താരത്തിന്റ ആരാധകരുടെ സംഘടനയായ രജനി മക്കൾ മൻട്രം ജില്ല നേതാക്കളുമായി രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'താൻ എന്തു തീരുമാനമെടുത്താലും ജില്ല സെക്രട്ടറിമാർ തനിക്കൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിയുന്നത്രയും വേഗത്തിൽ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തും.തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനം അറിയിക്കുമെന്നും രജനീകാന്ത് പറഞ്ഞു.

സ്വന്തം പാർട്ടി രൂപീകരിക്കുമെന്നും ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യമെന്നും താരം പ്രഖ്യാപിച്ചിട്ടു 2 വർഷം പിന്നിട്ടു. ആരാധക സംഘടനയായ രജനി മക്കൾ മൻട്രം രാഷ്ട്രീയ സംഘടനാ സംവിധാനത്തിലേക്ക് പരിവർത്തനം തുടങ്ങിയെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. സംസ്ഥാന പര്യടനത്തിനു തയ്യാറെടുക്കുകയാണെന്ന അഭ്യൂഹം പുറത്തു വന്നതിനു പിന്നാലെ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കോവിഡ് സാഹചര്യത്തിൽ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചന താരം നൽകിയിരുന്നു. ഈ കാത്തിരിപ്പിനാണ് തിങ്കളാഴ്‌ച്ചത്തെ യോഗത്തോടെ വിരാമമായിരിക്കുന്നത്.

രജനിയെ മുന്നിൽ നിർത്തി തമിഴ്‌നാട്ടിൽ ചലനമുണ്ടാക്കാനുള്ള ശ്രമം ബിജെപി നേരത്തേ ആരംഭിച്ചിരുന്നു.പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തിയപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി കൂടിക്കാഴ്ച ഒഴിവാക്കിയിരുന്നു. അന്തിമ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലാണു മൻട്രം ഭാരവാഹികൾ.അതേസമയം രജനീകാന്ത് ബിജെപിയിൽ ചേരുമെന്നും ചിലപ്പോൾ പുതിയ പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുടെ ഘടകകക്ഷിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്.