ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് പ്രതിയെ മോചിപ്പിക്കാൻ കോടതി ഉത്തറവിറക്കിയത്. 30 വർഷത്തെ ശിക്ഷയ്ക്ക് ശേഷമാണ് മോചന ഉത്തരവ്. രാജീവ് ഗാന്ധി വധത്തിൽ 1991 ജൂൺ 11നാണ് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. മൂന്നു ദിവസങ്ങൾക്കപ്പുറം ജൂൺ 14ന് മറ്റൊരു പ്രതിയായ മുരുകനും 22ന് ശാന്തനും അറസ്റ്റിലായി.

രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബു നിർമ്മാണത്തിന് 2 ബാറ്ററികൾ പ്രധാന പ്രതിക്ക് എത്തിച്ചു നൽകിയതായിരുന്നു പേരറിവാളനെതിരെയുള്ള ആരോപണം. കേസ് ഏറ്റെടുത്ത സിബിഐ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവ കുറ്റപത്രത്തിൽ ചുമത്തി. കേസിലെ പ്രതികളും എൽടിടിഇ നേതാക്കളുമായ വേലുപ്പിള്ള പ്രഭാകരൻ, പൊട്ടു അമ്മൻ, അകില എന്നിവരെ പിടികിട്ടാപ്പുള്ളികളായും പ്രഖ്യാപിച്ചിരുന്നു.

ഇവരെ കൂടാതെ 23 പേരും കേസിൽ പിടിയിലായിരുന്നു.വർഷങ്ങൾ നീണ്ട വിചാരണകൾക്കു ശേഷം 1998 ജനുവരി 28ന് കേസിൽ പ്രതികളായ 26 പേർക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചു. 1999 മെയ് 11ന് അപ്പീൽ പരിഗണിച്ച കോടതി മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്തു. എന്നാൽ നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിനെത്തുടർന്ന് സമർപ്പിച്ച ദയാഹർജി 2011ന് രാഷ്ട്രപതിയും തള്ളി. ഇതിനിടെ തമിഴ്‌നാട് മന്ത്രിസഭയുടേയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും അഭ്യർത്ഥനകൾ പരിഗണിച്ച് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഗവർണർ ഇളവുചെയ്തിരുന്നു. 2014ൽ പേരറിവാളന്റെ വധശിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കി ഇളവുചെയ്തു. തടവിലിരിക്കെ ജയിലിൽ പഠനം തുടങ്ങിയ പേരറിവാളൻ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു.