തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഗവേഷണ സ്ഥാപനത്തിന് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ- ശാസ്ത്ര‌- സാങ്കേതിക മന്ത്രിക്ക് കത്തയച്ചു.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിന് വിഖ്യാത ഇന്ത്യൻ ശാസ്‌ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്‌ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സർക്കാറിന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന സ്ഥാപനം കൂടുതൽ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാറിന് കൈമാറിയത്. പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടെങ്കിൽ തിരുത്തണമെന്നും തീരുമാനമെടുത്തില്ലെങ്കിൽ സർക്കാറിന്റെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ യശസ്സ് നിലനിർത്തുന്നതിനും പൊതു മണ്ഡലത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സിപിഎമ്മും കോൺഗ്രസും അടക്കമുള്ള കക്ഷികൾ രംഗത്തെത്തിയിരുന്നു. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.