കാസർകോട്: സ്ഥാനാർത്തി നിർണ്ണയത്തിന് ശേഷം കാസർകോട്ടെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രൂക്ഷവിമർശനവുമായി കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ മത്സരിക്കാൻ വന്നപ്പോൾ കലാപം ഉണ്ടാക്കിയവർ തന്നെയാണ് ഇപ്പോഴും പ്രശ്‌നക്കാർ. എന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച് അപേക്ഷിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് നിന്ന് ഒരു കോൺഗ്രസ് എംഎൽഎ ഉണ്ടാകുന്നത് തടയരുത്. വീട്ടിന് മുന്നിൽ രാത്രി പോസ്റ്ററൊട്ടിച്ചത് ആണത്തമില്ലാത്തവരാണെന്നും പാർട്ടി വിട്ട് പോകുമ്പോൾ നശിപ്പിച്ചിട്ട് പോകാമെന്നാണെങ്കിൽ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്‌മോഹൻ ഉണ്ണിത്താന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ ഇന്നലെ പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർകോട്ടേ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്.