തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനം ദൗർഭാഗ്യകരമാണ്. അത് രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ നിയമ നിർമ്മാണത്തെ പിന്തുണയ്ക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഏകീകൃത സിവിൽ കോഡിൽ എല്ലാ വിഭാഗത്തെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകും. ബിജെപിയെ ന്യൂനപക്ഷങ്ങൾ ഭയക്കേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം ഏത് മതവിഭാഗമായാലും പൗരന്മാർ അങ്ങനെ തന്നെ തുടരുമെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Defence Minister and BJP leader Rajnath Singh holds a roadshow in Thiruvananthapuram, Kerala#KeralaElections pic.twitter.com/PyHfqtiaS8

- ANI (@ANI) March 28, 2021

എൽ ഡി എഫും യു ഡി എഫും വ്യാജവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുകയാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടക്കുന്നത്. കേരളത്തിൽ പുതിയ രാഷ്ട്രീയ ബദൽ ആവശ്യമാണ്. അത് ബിജെപി മാത്രമാണ്. വിശ്വാസ്യതയുള്ള ഒരേയൊരു പാർട്ടി ബിജെപിയാണ്. കോൺഗ്രസും സി പി എമ്മും തമ്മിൽ ബംഗാളിൽ കൂട്ടുകെട്ടാണ്. ഇവർ വ്യാജ വാഗ്ദ്ധാനങ്ങൾ നൽകുകയാണെന്നും കേരളത്തിൽ എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്നും രാജ്‌നാഥ്‌സിങ് വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിൽ കേരളം പൂർണ പരാജയമാണെന്നും രാജ്‌നാഥ്‌സിങ് കുറ്റപ്പെടുത്തി.