കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പിന്തുണ തേടിയാണ് ടിക്കായത്ത് മമതയെ കണ്ടത്. ടികായത്തിനൊപ്പം യൂനിയൻ നേതാവ് യുധവീർ സിങും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഇരുവരും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നയപരമായ വിഷയങ്ങളിൽ എല്ലാ മുഖ്യമന്ത്രിമാർക്കും സംവദിക്കാൻ കഴിയുന്ന ഒരു പൊതുവേദി രൂപീകരിക്കണമെന്ന് മമത ബാനർജി ടികായത്തിനോട് പറഞ്ഞു.'കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ആശയവിനിമയ വിടവും സംസ്ഥാനങ്ങളെ തകർക്കാ ശ്രമിക്കുന്നതും രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുന്നതിലേക്ക് നയിക്കും'-മമത കൂട്ടിച്ചേർത്തു. കർഷക പ്രതിഷേധ സ്ഥലങ്ങൾ സന്ദർശിക്കാൻ മമതയെ ടികായത്ത് ക്ഷണിച്ചു. കോവിഡ് രണ്ടാം തരംഗം ശമിച്ചശേഷം ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി വിർച്വൽ മീറ്റിങ് നടത്തുമെന്നും കർഷക പ്രതിഷേധ സ്ഥലത്തേക്ക് പോകുമെന്നും മമത പറഞ്ഞു.

ഒരു വശത്ത് കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച നടത്തുന്നില്ല. മറുവശത്ത് മരുന്നുകൾക്ക് ജിഎസ്ടി ചുമത്തിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണം മുതൽ കൃഷി, വ്യവസായം വരെയുള്ള എല്ലാ മേഖലകളെയും ബിജെപി സർക്കാർ തകർത്തു'-മമത പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ രാകേഷ് ടികായത്ത് സംസ്ഥാനം സന്ദർശിക്കുകയും കൊൽക്കത്ത, നന്ദിഗ്രാം, സിംഗൂർ എന്നിവിടങ്ങളിൽ 'ബിജെപിക്ക് വോട്ട് ചെയ്യരുത്' എന്നാവശ്യപ്പെട്ട് പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

'കർഷക പ്രക്ഷോഭം ഹരിയാനയുടേയും പഞ്ചാബിലേയും മാത്രം പ്രശ്‌നമല്ല. ഇത് ഒരു ദേശീയ പ്രശ്‌നമാണ്. നന്ദിഗ്രാമിലെയും സിംഗൂരിലെയും കർഷകർക്കായി ഞാൻ പ്രതിഷേധിച്ചു. മൂന്ന് കാർഷിക നിയമങ്ങൾ ഉടൻ റദ്ദാക്കണം'-മമത ടികായത്തിന്റെ സന്ദർശനത്തിനിടെ പറഞ്ഞു. അതേസമയം, കർഷകരെ സഹായിക്കുമെന്ന് ഉറപ്പ് നൽകിയതിന് മമത ബാനർജിയോട് രാകേഷ് ടികായത്ത് നന്ദി പറഞ്ഞു.